സവർക്കറുടെ പേര് മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ്‌ജസ്റ്റിസ് ബിആർഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. സവർക്കറെ അധിക്ഷേപിക്കുന്ന രാഹുൽഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹർജി തള്ളിയത്.
സവർക്കറെ എംബ്ലം ആൻഡ് നെയിം ആക്ടിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഡോ. പങ്കജ് ഫഡ്‌നിസ് സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. 1950 ലെ ഈ ആക്ടിൽ ഉൾപ്പെടുത്തിയാൽ പിന്നെ ആർക്കും സവർക്കറെ മോശമായി ചിത്രീകരിക്കാൻ കഴിയില്ല. മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും കഴിയും. കൂടാതെ രാഹുൽ ഗാന്ധി നിരന്തരമായി സവർക്കറെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് നിർബന്ധിത സാമൂഹിക സേവനത്തിന് ഉത്തരവ് ഇടണമെന്നുമായിരുന്നു ഹർജിക്കാരന്റെ മറ്റൊരു പ്രധാന ആവശ്യം.
സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതടക്കമുള്ള പരാമർശങ്ങൾക്കെതിരെയാണ് ഹർജി . എന്നാൽ ഇതിൽ എവിടെയാണ് ഹരജിക്കാരൻ്റെ മൗലികഅവകാശങ്ങൾ ലംഘിക്കപ്പെടുന്നത് എന്നാണ് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. സവർക്കരുടെ പേര് ആക്ടിൽ ഉൾപ്പെടുത്താത്ത പക്ഷം കോടതിയുടെ സമയം കളയുന്ന ഇത്തരം വാദങ്ങളുമായി കോടതിയിലേക്ക് എന്തിന് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടതിയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്പ്പെടുന്നതെന്നും വിലയിരുത്തിയാണ് ഹർജി തള്ളിയത്.