"നെഹ്‌റു വർഗീയവാദിയായിരുന്നോ?": പൗരത്വ നിയമവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് എതിരെ തിരിച്ചടിച്ച്‌ മോദി

വിവാദമായ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനു മുകളിലുള്ള ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ജവഹർലാൽ നെഹ്‌റു, വിഭജനം, 1975-ലെ അടിയന്തരാവസ്ഥ, 1984- ലെ സിഖ് വിരുദ്ധ കലാപം എന്നിവ പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം.

“ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ഒരാളുടെ ആഗ്രഹത്തിന്, ഭൂപടത്തിൽ ഒരു രേഖ വരയ്ക്കുകയും ഇന്ത്യയെ രണ്ടായി വിഭജിക്കുകയും ചെയ്തു. വിഭജനത്തിനു ശേഷം ഹിന്ദുക്കളെയും സിഖുകാരെയും മറ്റ് ന്യൂനപക്ഷങ്ങളെയും എങ്ങനെ ഉപദ്രവിച്ചുവെന്ന് സങ്കൽപ്പിക്കാനാവില്ല,” പ്രധാനമന്ത്രി മോദി പറഞ്ഞു.

“1950- ൽ നെഹ്‌റു- ലിയാഖത്ത് അലി ഉടമ്പടിയിൽ ഒപ്പുവെച്ചു, പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കില്ലെന്ന് അതിൽ പറഞ്ഞിരുന്നു. നെഹ്രുവിനെ പോലുള്ള ഒരു വലിയ മതേതര വ്യക്തി, നിങ്ങൾക്ക് എല്ലാം ആയ, ഒരു വലിയ ദാർശനികൻ; എന്തുകൊണ്ടാണ് അദ്ദേഹം എല്ലാ പൗരന്മാരെയും ഉൾപ്പെടുത്താതെ, ന്യൂനപക്ഷങ്ങളെ മാത്രം ഇതിൽ ഉൾപ്പെടുത്തിയത്, അതിന് ചില കാരണങ്ങളുണ്ടായിരിക്കണം.” മോദി പറഞ്ഞു.

വിഭജനത്തിനു ശേഷം ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവർ വൻതോതിൽ കുടിയേറുന്നതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുവും പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലിയും തമ്മിലുള്ള കരാർ ഒപ്പിട്ടത്.

“എന്തുകൊണ്ടാണ് നെഹ്‌റു ന്യൂനപക്ഷങ്ങളെ ഉപയോഗിച്ചത്? ഇതിനും അദ്ദേഹം മറുപടി നൽകി, ആവശ്യം വരുമ്പോഴെല്ലാം നിങ്ങൾ അദ്ദേഹത്തെയും ഉപേക്ഷിക്കുമെന്ന് എനിക്കറിയാം. നെഹ്‌റു അസം മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു, ഞാനതിവിടെ ഉദ്ധരിക്കുന്നു- “നിങ്ങൾ ഹിന്ദു അഭയാർത്ഥികളെയും മുസ്ലിം കുടിയേറ്റക്കാരെയും തമ്മിൽ വേർതിരിക്കേണ്ടതുണ്ട്”. ഇതാണ് നെഹ്‌റു അസം മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നത്. 1950- ൽ ഈ പാർലമെന്റിൽ നെഹ്‌റു പറഞ്ഞു, “ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ വന്ന ദുരിതബാധിതരായ ആളുകൾ പൗരത്വം അർഹിക്കുന്നുവെന്നതിൽ സംശയമില്ല, നിയമം അതിന് അനുയോജ്യമല്ലെങ്കിൽ അത് പരിഷ്‌കരിക്കേണ്ടതുണ്ട്”. 1953- ൽ ലോക്സഭയിൽ നെഹ്‌റു പറഞ്ഞു, “കിഴക്കൻ പാകിസ്ഥാനിൽ അധികാരികൾ ഹിന്ദുക്കളെ സമ്മർദ്ദത്തിലാക്കുന്നു”. ഇതിന്റെ രേഖകളും റിപ്പോർട്ടുകളും ഉണ്ട്, എല്ലാം ഒരു നിയമത്തിനായുള്ള അടിസ്ഥാനമാണ്. ഈ സംഭവങ്ങളെല്ലാം നെഹ്‌റുവിനെ വർഗീയവാദിയാക്കുന്നുണ്ടോ? എനിക്ക് അറിയണം? അദ്ദേഹം ഹിന്ദുക്കളോടും മുസ്ലിങ്ങളോടും  വിവേചനം കാണിച്ചോ? അദ്ദേഹത്തിന് ഒരു ഹിന്ദുരാഷ്ട്രം വേണോ, ” പ്രധാനമന്ത്രി മോദി ചോദിച്ചു.