"അമിത് ഷാ പറഞ്ഞത് കള്ളം, ഞാൻ വീട്ടുതടങ്കലിൽ ആയിരുന്നു": വികാരാധീനനായി ഫാറൂഖ് അബ്ദുല്ല

തന്നെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കള്ളമാണെന്നും താൻ വീട്ടുതടങ്കലിലായിരുന്നുവെന്നും ദേശീയ കോൺഫറൻസിന്റെ തലമുതിർന്ന നേതാവ് ഫാറൂഖ് അബ്ദുല്ല. “എന്നെ എന്റെ വീട്ടിൽ തടവിലാക്കി … ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇതു പോലെ കള്ളം പറയാൻ കഴിയുമെന്നതിൽ എനിക്ക് സങ്കടമുണ്ട്,” 81- കാരനായ ഫാറൂഖ് അബ്ദുല്ല വികാരാധീനനായി പറഞ്ഞു. നേരത്തെ ലോക്സഭയിലെ ജമ്മു കശ്മീർ വിഭജന ബില്ലിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഫാറൂഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

തന്റെ വീടിന്റെ വാതിൽ വലിയ താഴിട്ട് പൂട്ടിയിരുന്നു എന്നും, തടവിലാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞപ്പോൾ, തടവിലാക്കിയ സുരക്ഷാ ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രി തന്നെ തടവിലാക്കിയിട്ടില്ല എന്നാണല്ലോ പറയുന്നത് പിന്നെ തടങ്കലിൽ വെയ്ക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം എന്ന്  ചോദിച്ചതായും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് വ്യകതമാക്കി.

“അവർ പ്രദേശങ്ങൾ വിഭജിച്ചു, അവർ ഹൃദയങ്ങളെയും ഭിന്നിപ്പിക്കുമോ? അവർ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിക്കുമോ? എന്റെ ഇന്ത്യ, മതേതരമായ, ഐക്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന് ഞാൻ കരുതി” ഫാറൂഖ് അബ്ദുല്ല ആശങ്കപ്പെട്ടു.

“എന്നെ വിഷമിപ്പിക്കുന്നത് സാധാരണക്കാരൻ ഇപ്പോൾ ഏത് അവസ്ഥയിലൂടെയായിരിക്കും കടന്നു പോകുന്നത് എന്നതാണ്. പൂട്ടിയിട്ടാൽ അവർക്ക് വീട്ടിൽ മരുന്നോ ഭക്ഷണമോ ഇല്ലായിരിക്കാം,” ഫാറൂഖ് അബ്ദുല്ല പറഞ്ഞു. “എന്റെ സംസ്ഥാനത്തെ ആളുകൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു – ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരുന്നു, ഈ ഘട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം നമ്മുടെ രാജ്യത്ത് ജനാധിപത്യം, മതേതരത്വം എന്നിവ മടങ്ങിവരാൻ പ്രാർത്ഥിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭയിലെ ജമ്മു കശ്മീർ പുന:സംഘടന ബില്ലിനെ കുറിച്ചുള്ള ചർച്ചക്ക്‌ മിനിറ്റുകൾക്ക് മുമ്പ് ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്യുകയോ തടവിൽ പാർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് സുപ്രിയ സുലെ മുതിർന്ന നേതാവിന്റെ അഭാവം ചൂണ്ടിക്കാണിച്ചപ്പോഴാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. എന്നാൽ അമിത്ഷായുടെ ഈ പ്രസ്താവം തെറ്റാണെന്നാണ് തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവരെ നേരത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. അവരെ എപ്പോൾ വിട്ടയക്കുമെന്ന് സർക്കാരിൽ നിന്ന് ഒരു വിശദീകരണവും ഇതുവരെ ലഭിച്ചിട്ടില്ല.