ബി.ജെ.പി, എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ ഉന്നാവൊ ബലാത്സംഗ കേസില്‍ വിധി ഇന്ന്

എംഎൽഎ കുല്‍ദീപ് സെംഗര്‍ പ്രതിയായ ഉന്നാവൊ ബലാത്സംഗ കേസില്‍ ഇന്ന് കോടതി വിധി പറയും. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്സി

സിബിഐയുടെയും, പ്രതികളുടെയും വാദങ്ങള്‍ കോടതി കേട്ടു. കുല്‍ദീപ് സെംഗര്‍ എംഎല്‍എയടക്കം ഒൻപത് പേരാണ് കേസില്‍ പ്രതികളായുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ്, ലഖ്‌നൗവില്‍ നിന്ന് തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. 2017-ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എംഎല്‍എയും സംഘവും പീഡിപ്പിച്ചത്.

കേസില്‍ ഇരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ഡല്‍ഹിയില്‍ സി.ആര്‍.പി.എഫ് സുരക്ഷയിലാണ് കഴിയുന്നത്.