ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി; അദാനി ഗ്രൂപ്പിനെതിരെ യുഎസ് അന്വേഷണമെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

യുഎസ് ഉപരോധം മറികടന്ന് ഗൗതം അദാനിയുടെ കമ്പനികൾ ഇറാനിൽ നിന്ന് പെട്രോളിയം (എൽപിജി) ഇറക്കുമതി ചെയ്തോയെന്ന് യുഎസ് നീതിന്യായവകുപ്പ് അന്വേഷിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തെന്നും ഇതുവഴി അദാനിയുടെ കമ്പനികൾ അമേരിക്ക ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിച്ചോ എന്നാണ് അന്വേഷണം നടത്തുന്നത്.

അദാനി പോർട്ട്‌സും സെസ് ലിമിറ്റഡും നടത്തുന്ന മുന്ദ്ര തുറമുഖത്തിനും പേർഷ്യൻ ഗൾഫിനും ഇടയിൽ ടാങ്കറുകൾ സഞ്ചരിക്കുന്നതായി അമേരിക്ക ആസ്ഥാനമായുള്ള പ്രസിദ്ധീകരണം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉപരോധങ്ങൾ ഒഴിവാക്കുന്ന കപ്പലുകളുടെ സ്വഭാവ വിശേഷങ്ങൾ ഇതിൽ പ്രകടമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അദാനി എന്റർപ്രൈസസിലേക്ക് ചരക്ക് കയറ്റി അയയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി എൽപിജി ടാങ്കറുകളുടെ പ്രവർത്തനങ്ങൾ യുഎസ് നീതിന്യായ വകുപ്പ് നിരിക്ഷിച്ച് വരുകയാണെന്നാണ് റിപ്പോർട്ട്.

എന്നാൽ അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ച് ഇറാനിയൻ എൽപിജി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന നിലയിലുള്ള യാതൊരു വ്യാപാരവും കമ്പനി നടത്തിയിട്ടില്ലയെന്ന് അദാനി ഗ്രൂപ്പ് അധികൃതർ അറിയിച്ചു. അന്വേഷണത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് പൂർണ്ണമായും തെറ്റായ അനുമാനങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദാനി എന്റർപ്രൈസസിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നിന്നുള്ള ഒരു ചരക്കും അദാനി ഗ്രൂപ്പ് അവരുടെ ഒരു തുറമുഖത്ത് കൈകാര്യം ചെയ്യുന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ എല്ലാ തുറമുഖങ്ങളിലും ഈ നയം കർശനമായി പാലിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

Read more

നിലവിൽ വൈദ്യുതി വിതരണ കരാറുകൾ നേടിയെടുക്കാൻ കൈക്കൂലി നൽകിയെന്നും ധനസമാഹരണത്തിനിടെ അമേരിക്കൻ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളിൽ അദാനിയും അനന്തരവൻ സാഗർ അദാനിയും യുഎസ് അധികൃതരിൽ നിന്ന് അന്വേഷണം നേരിടുന്നുണ്ട്.