പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിട്ടതിന് പിന്നില്‍ ഊര്‍മിള മണ്ഡോദ്കര്‍?

കഴിഞ്ഞ ദിവസമാണ് എ.ഐ.സി.സി. വക്താവും മാധ്യമവിഭാഗം കണ്‍വീനറുമായ പ്രിയങ്കാ ചതുര്‍വേദി കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നത്. മഥുരയില്‍ പത്രസമ്മേളനത്തിനിടെ തന്നോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി സ്‌സ്‌പെന്‍ഷനില്‍ നിന്ന് തിരിച്ചെടുത്തതിന്റെ പ്രതിഷേധ രാജിയെന്നായിരുന്നു പ്രിയങ്ക തന്റെ കൂടുമാറ്റത്തെ വിശേഷിപ്പിച്ചത്്. എന്നാല്‍ രാജിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്നാണ് റിപ്പോര്‍ട്ട്.

പത്ത് വര്‍ഷത്തോളമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തനിക്ക് മുംബൈ നോര്‍ത്തില്‍ മത്സരിക്കാന്‍ ഇത്തവണ അവസരം ലഭിക്കുമെന്ന് പ്രിയങ്ക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന നടി ഊര്‍മിള മണ്ഡോദ്കര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രിയങ്കയെ പ്രകോപിപ്പിച്ചത്. ഇക്കാര്യം അവര്‍ പത്രസമ്മേളനത്തിനിടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഊര്‍മിളക്ക് സീറ്റ് നല്‍കിയപ്പോള്‍ തന്നെ പ്രിയങ്ക ചതുര്‍വേദി ശിവസേന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ആറ് മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ശിവസേന ജയം ഉറപ്പുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് സുചന.

രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രിയങ്ക ശിവസേനയില്‍ ചേര്‍ന്നതെന്നതും ശ്രദ്ധേയമാണ്്. സേനാ നേതാവ് ഉദ്ധവ് താക്കറെയെ മുംബൈയിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു തീരുമാനം.