യുപി രാജ്യസഭ തിരഞ്ഞെടുപ്പ്; സമാജ്‌വാദി പാര്‍ട്ടിയില്‍ കൂറുമാറ്റ ഭീതി; എട്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല

സമാജ്‌വാദി പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നിന്നു. ഉത്തര്‍പ്രദേശിലും ഹിമാചല്‍പ്രദേശിലും ഇന്ന് നടക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് എംഎല്‍എമാര്‍ വിട്ടുനിന്നത്. സമാജ്‌വാദി പാര്‍ട്ടിയിലെ 10എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ബിജെപി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ പത്ത് സീറ്റിലും ഹിമാചല്‍പ്രദേശിലെ ഒരു സീറ്റിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. യുപിയില്‍ ബിജെപിക്ക് ഏഴും സമാജ്വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയില്‍ ഉണ്ട്. അതേസമയം ബിജെപി യുപിയില്‍ എട്ടാമത്തെ സ്ഥാനാര്‍ത്ഥിയായി മുന്‍ എസ്പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുന്നു.

ഈ സാഹചര്യത്തിലായിരുന്നു അഖിലേഷ് യാദവ് സമാജ്വാദി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. നിയമസഭാംഗങ്ങളെ ഫോണില്‍ വിളിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്. ഹിമാചലില്‍ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഭിഷേക് സിങ്വിയും ബിജെപി സ്ഥാനാര്‍ത്ഥിയായ ഹര്‍ഷ് മഹാജനും തമ്മിലാണ് മത്സരം.