യു.പി ശിശുമരണങ്ങൾ: അന്വേഷണ റിപ്പോർട്ടിൽ കഫീൽ ഖാന് ക്ലീൻ ചിറ്റ്; കുറ്റക്കാരൻ തന്നെയെന്ന് മണിക്കൂറുകൾക്ക് ശേഷം സർക്കാർ

2017 ആഗസ്റ്റിൽ ഉത്തർപ്രദേശിൽ 63 ശിശു മരണങ്ങൾ നടന്നതുമായി ബന്ധപ്പെട്ട കേസിൽ ഡോ. കഫീൽ ഖാനെ കുറ്റവിമുക്തനാക്കി മണിക്കൂറുകൾക്കു ശേഷം കഫീൽ ഖാൻ കുറ്റക്കാരനാണെന്നതിന് തക്കതായ കാരണങ്ങളുണ്ട് എന്ന് യു.പി സർക്കാർ. ഗോരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ സസ്പെൻഡ് ചെയ്യപ്പെട്ട ശിശുരോഗവിദഗ്ദ്ധൻ ഡോ. കഫീൽ ഖാനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നതായി വാർത്തകൾ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർക്ക് അത്തരമോരു ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ഡോ. കുറ്റക്കാരനാണെന്നും സർക്കാർ വീണ്ടും നിലപാടെടുത്തിരിക്കുന്നത്‌.

ഡോ. ഖാനെതിരെ ഉത്തരവിട്ട വകുപ്പുതല അന്വേഷണത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഡോ. ഖാന് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണ്ണവുമായ വസ്തുതകൾ മാധ്യമങ്ങൾക്ക് നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.

ഡോക്ടർക്കെതിരെ ചുമത്തിയ നാല് ചാർജുകളിൽ രണ്ടെണ്ണം ശരിയാണെന്ന് കണ്ടെത്തി, ഉടൻ തന്നെ തീരുമാനമെടുക്കും. ഇതുകൂടാതെ, അനുസരണക്കേട് ആരോപിച്ച് മറ്റൊരു വകുപ്പുതല അന്വേഷണം അദ്ദേഹത്തിനെതിരെ അവശേഷിക്കുന്നു.

സർക്കാർ ആശുപത്രിയിൽ നിയമിതനായ ശേഷവും ഡോ. ഖാൻ സ്വകാര്യ പ്രാക്ടീസും മെഡിസ്പ്രിംഗ് ഹോപ്സിറ്റൽ എന്ന നഴ്സിംഗ് ഹോം നടത്തുന്നുവെന്ന ആരോപണവും ശരിയാണെന്ന് പ്രസ്താവന വ്യക്തമാക്കി. സർക്കാരിനെതിരെയും, രാഷ്ട്രീയവുമായ പരാമർശങ്ങൾ ഡോക്ടർ നടത്തിയെന്ന ആരോപണവും പ്രസ്താവനയിൽ പറയുന്നു.