പൗരത്വ നിയമ പ്രതിഷേധക്കാരെ അസമിലും യു.പിയിലും പട്ടികളെ പോലെ വെടിവച്ചു കൊന്നു, ബംഗാളിലും അങ്ങനെ ചെയ്യണം: ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്

പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെ ഉത്തർപ്രദേശിൽ ചെയ്തത് പോലെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്.

കഴിഞ്ഞ വർഷം ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) വിരുദ്ധ പ്രതിഷേധത്തിനിടെ റെയിൽ‌വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിച്ചവർക്കെതിരെ “വെടിവയ്ക്കാത്തതിനും ലാത്തിചാർജ്ജിന് ഉത്തരവിടാത്തതിനും”പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദിലീപ് ഘോഷ് മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ചു.

“അവർ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവർ കരുതുന്നത്? അവരുടെ പിതാവ്? പൊതു സ്വത്ത് നികുതിദായകരുടെതാണ്. നിങ്ങൾ (മമത), അവർ നിങ്ങളുടെ വോട്ടർമാരായതിനാൽ ഒന്നും പറയുന്നില്ല. അസമിലും ഉത്തർപ്രദേശിലും ഞങ്ങളുടെ സർക്കാർ ഇത്തരം ആളുകളെ പട്ടികളെ പോലെ വെടിവച്ചു കൊന്നു, ”ദിലീപ് ഘോഷ് പറഞ്ഞു.

“പൊതു സ്വത്തിന് തീയിടുന്നവരുടെ പിതാവിന്റെ സ്വത്താണോ ഇത്? നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച സർക്കാർ സ്വത്ത് എങ്ങനെ നശിപ്പിക്കും!” ദിലീപ് ഘോഷ് പറഞ്ഞു.

ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധർക്ക് നേരെ വെടിയുതിർത്തത് (സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ) ശരിയായ നടപടിയാണ്.

തീകൊളുത്തുന്നതിലും പൊതു സ്വത്ത് നശിപ്പിക്കുന്നതിലും ഉൾപ്പെട്ടവരെ ഉത്തർപ്രദേശിനു സമാനമായ രീതിയിൽ വെടിവെക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു.

“അവർ ഇവിടെയെത്തും, എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്യും. ഇത് അവരുടെ സമീന്ദാരിയാണോ(ജന്മിത്വം)!” ദിലീപ് ഘോഷ് ചോദിച്ചു. ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു.

രാജ്യത്ത് രണ്ട് കോടി “മുസ്ലീം നുഴഞ്ഞുകയറ്റക്കാർ” ഉണ്ടെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഒരു കോടി മാത്രം പശ്ചിമ ബംഗാളിലാണെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു