ഉന്നാവൊ സംഭവം:അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് യുവതിയുടെ കുടുംബം

ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതികരണവുമായി കുടുംബം. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. അതേസമയം പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിട്ടുണ്ട്.യുവതി കൊലപ്പെടുത്തിയ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

“എന്റെ സഹോദരി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന് മാത്രമാണ്.എന്റെ സഹോദരി ഇല്ലാതായത് പോലെ തന്നെ കുറ്റക്കാരായവരും ഇല്ലാതാകണം. അതാണ് യോഗി സര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടും ഞങ്ങള്‍ക്ക് ആവശ്യപ്പെടുന്നത്. അതിന് എന്ത് മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്‌നമില്ല. മരിക്കുന്നതിന് മുമ്പ് എന്റെ സഹോദരിയുടെ ആവശ്യവും പ്രതികളെ തൂക്കിലേറ്റണം എന്നതായിരുന്നു,” കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

അതേസമയം യുവതിയുടെ പിതാവ് രൂക്ഷമായാണ് ഉത്തര്‍പ്രദേശ് പൊലീസിനെ വിമര്‍ശിച്ചത്.”കുറ്റക്കാരെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നാണ് ഞങ്ങളുടെ ആവശ്യം. കേസ് വലിച്ചുനീട്ടി കൊണ്ടുപോകരുത്. പൊലീസ് ഞങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല. സഹായിച്ചിരുന്നുവെങ്കില്‍ എന്റെ മകള്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ,” എന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ യുവതിയുടെ മൃതദേഹം ഉന്നാവൊയിലെത്തിക്കും. മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യും. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉന്നാവൊയിലേക്ക് തിരിച്ചു. കേസിലെ പ്രതികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം രാജ്യമൊട്ടാകെയുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഉന്നാവൊ യുവതിയുടെ മരണത്തില്‍ കടുത്ത ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് 86 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന കണക്കും ഇതിനിടെ പുറത്തു വന്നിരിക്കുകയാണ്.