ഉന്നാവൊ ബലാത്സംഗ കേസ് പ്രതിയുടെ ഭാര്യ യു.പിയിൽ ബി.ജെ.പി സ്ഥാനാർത്ഥി

ഉന്നാവൊ ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച മുൻ ബി.ജെ.പി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ ഭാര്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി. കുൽദീപ് സെൻഗറിന്റെ ഭാര്യ സംഗീത സെൻഗർ 2016 മുതൽ 2021 വരെ ഉന്നാവൊ ജില്ലാ ചെയർപെഴ്സൻ ആയിരുന്നു. ഉത്തർപ്രദേശിലെ അഞ്ച് ജില്ലാ പഞ്ചായത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 15 മുതലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്.

2017ലാണ് ഉന്നാവൊ ഉൾപ്പെടുന്ന ബൻഗരമൗ മണ്ഡലത്തിൽ നിന്ന് കുൽദീപ് ജയിച്ചത്. ഉന്നാവൊ ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കുൽദീപ് സെൻഗറിനെ ബി.ജെ.പിയിൽനിന്നും പുറത്താക്കുകയും എംഎൽഎ സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.

പ്രാ‍യപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 2017ൽ കുൽദീപ് ജയിലിലായി. ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. പിന്നീട് പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്ന് പത്ത് വർഷം തടവും 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.