മണിപ്പൂരില്‍ യുഎന്‍എല്‍എഫ് സമാധാന കരാറില്‍ ഒപ്പുവച്ചു; ചരിത്ര മുഹൂര്‍ത്തം

മണിപ്പൂരില്‍ വിഘടനവാദികളുടെ സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്) കേന്ദ്രവുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബുധനാഴ്ചയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ചരിത്രത്തില്‍ ഒരു നാഴികക്കല്ല് കൈവരിച്ചു എന്ന കുറിപ്പോടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വിറ്റര്‍ പോസ്റ്റ്.

യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സര്‍ക്കാരിന്റെ അശ്രാന്ത പരിശ്രമം പൂര്‍ത്തീകരണത്തിന്റെ ഒരു പുതിയ അധ്യായം കൂടി എഴുതി ചേര്‍ത്തു എന്നാണ് അമിത്ഷാ സംഭവത്തെപ്പറ്റി ട്വിറ്ററില്‍ കുറിച്ചത്.

മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന താഴ്വര ആസ്ഥാനമായുള്ള സായുധ സംഘമായ യുഎന്‍എല്‍എഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ സമ്മതിച്ചു. താന്‍ അവരെ ജനാധിപത്യ പ്രക്രിയകളിലേക്ക് സ്വാഗതം ചെയ്യുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലുള്ള അവരുടെ യാത്രയില്‍ എല്ലാവിധ ആശംസകളും നേരുന്നതായും അമിത്ഷാ ട്വിറ്റര്‍ പോസ്റ്റില്‍ കുറിക്കുന്നു.

യുഎന്‍എല്‍എഫ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സമാധാന കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. 1964ല്‍ അരാംബം സമ്രേന്ദ്ര സിങ്ങിന്റെ കീഴില്‍ സ്ഥാപിതമായ സംഘടനയാണ് യുഎന്‍എല്‍എഫ്. വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഏറ്റവും പഴക്കമുള്ള മെയ്തി വിമത ഗ്രൂപ്പാണ് യുഎന്‍എല്‍എഫ്.

1970കളിലും 80കളിലും സംഘടന പ്രധാനമായും മൊബിലൈസേഷനിലും റിക്രൂട്ട്മെന്റിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ 1990ല്‍ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ സായുധ സമരം നടത്താന്‍ സംഘം തീരുമാനിച്ചിരുന്നു. സംഘം മണിപ്പൂരില്‍ ഇന്ത്യയുടെ പരമാധികാരത്തിന് എതിരെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചത്.