വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തില്‍ ജോര്‍ജ് കുര്യന്‍; തല മുണ്ഡനംചെയ്ത് നേര്‍ച്ച നടപ്പിലാക്കി കേന്ദ്രമന്ത്രി

വിശുദ്ധവാരത്തിനിടെ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെത്തി തല മുണ്ഡനംചെയ്ത് നേര്‍ച്ചകഴിച്ചു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കാരയ്ക്കലില്‍ എത്തിയ ജോര്‍ജ് കുര്യന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വേളാങ്കണ്ണി ദേവാലത്തില്‍ പ്രാര്‍ഥനയ്ക്കായി എത്തുകയായിരുന്നു.

തലമുണ്ഡനം ചെയ്യുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ച മന്ത്രി വൈദികരുടെ ആശീര്‍വാദം സ്വീകരിച്ചതിനുശേഷമാണ് മടങ്ങിയത്.

നേരത്തെ, ഡല്‍ഹിയില്‍ ഓശാന ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 11മുതല്‍ ഡല്‍ഹിയില്‍ അത്തരം ഘോഷയാത്രകള്‍ ഒന്നും നടക്കുന്നില്ല. സുരക്ഷ കാരണങ്ങളാല്‍ ആണ് നടക്കാത്തത്.

ഡല്‍ഹിയില്‍ സെക്യൂരിറ്റി വളരെ ടൈറ്റിലാണ്. കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാല്‍ ആണ്. മറ്റു വ്യാഖനങ്ങള്‍ തെറ്റാണ്. കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ കുര്‍ബാനയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ ബിജെപിക്കോ ബിജെപി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കോ റോളില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. കഴിഞ്ഞതവണത്തെ ഈസ്റ്റര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ആഘോഷിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയില്ല.അത്തരം നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരല്ല നരേന്ദ്ര മോദിയുടേതെന്നും എം.ടി.രമേശ് വ്യക്തമാക്കി.