ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിംഗ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിംഗ് ലാണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2021ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിൽ കുറ്റാരോപിതനാണ് ലഖ്ബീർ. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷനൽ എന്ന സംഘടനയുടെ നേതാവാണ് ലഖ്ബീർ.

യുഎപിഎ പ്രകാരമാണു ലഖ്ബീർ സിംഗിനെ ഭീകരപട്ടിയിൽ ഉൾപ്പെടുത്തിയത്. 1989ൽ പഞ്ചാബിൽ ജനിച്ച ലഖ്ബീർ സിങ് 2017ലാണ് കാനഡയിലേക്കു കടക്കുന്നത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവായ ഹർവീന്ദർ സിങ്ങുമായി ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

ഇതിനു പുറമെ പഞ്ചാബിൽ ഭീകരപ്രവർത്തനങ്ങൾക്കു ലഖ്ബീർ സിംഗ് സഹായം നൽകുന്നുണ്ട്. പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്ന സംഘത്തിന്റെ മേൽനോട്ടം ലഖ്ബീർ സിംഗിനാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിച്ചു നൽകിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.