കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ.

കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറി രണ്ട് സന്യാസി സമൂഹങ്ങൾ. നിരഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയുമാണ് കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്. 13 സന്യാസി സമൂഹങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. രണ്ട് സന്യാസി സമൂഹവും ഏപ്രിൽ 17ന് ശേഷം കുംഭമേളയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

കുംഭമേളയിൽ പങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലാണെന്നാണ് വിവരം. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്യാസ സമൂഹങ്ങളുടെ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 10നും 14നും ഇടയിലാണ് 1,701 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ സന്ന്യാസിമാരും ഉൾപ്പെടുന്നു.കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

കുംഭമേളയ്‌ക്കായി ലക്ഷത്തിൽപ്പരം ആളുകളെ  തിങ്ങിക്കൂടാൻ അനുവദിച്ചതിനെ വിമർശിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു. രോഗവ്യാപനം ഇങ്ങനെയാണെന്ന് വിശദീകരിച്ച് ഗംഗയിൽ കുളിക്കാനെത്തിയ ആൾക്കൂട്ടത്തിന്റെ പടം ‘ടൈം’ മാസിക പ്രസിദ്ധീകരിച്ചു. കുംഭമേളയിലെ ആൾക്കൂട്ടവും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണവും കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കിയെന്ന്‌ ‘ദി ന്യൂയോർക്ക്‌ ടൈംസ്‌’ റിപ്പോർട്ട്‌ ചെയ്തു.