സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി; യുവാവിനെ തല്ലിക്കൊന്നു

പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. യുവാവിന് 20നും 25നും ഇടയില്‍ പ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വൈകുന്നേരം പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് യുവാവ് ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് സിഖ് മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേയ്ക്ക ചാടി കടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വാള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അക്രമണം ഉണ്ടായത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ആളുകള്‍ യുവാവിനെ തടയാനായി ഓടിയടുക്കുന്ന രംഗമടങ്ങുന്ന ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അയാള്‍ എവിടെ നിന്നാണ് വന്നത്, എപ്പോള്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചു, ഒപ്പം എത്ര പേര്‍ ഉണ്ടായിരുന്നു. എന്നീ കാര്യങ്ങള്‍ അറിയാനായി എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക്് വഴി വെച്ചിരിക്കുകയാണ്.