സ്‌പോര്‍ട്‌സ് പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര്; പ്രതിഷേധവുമായി ബി.ജെ.പി അടക്കമുള്ള സംഘടനകള്‍

മുംബൈയിലെ മല്‍വാനിയില്‍ നവീകരിച്ച സ്പോര്‍ട്സ് പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ച് ബിജെപി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി. സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ ഉദ്ഘാടന ദിവസമാണ് പ്രതിഷേധവുമായി ആളുകള്‍ എത്തിയത്. പ്രദേശത്ത് കൂട്ടമായി എത്തിയ ആളുകള്‍ റോഡ് ഉപരേധിക്കുകയും ബസിന്റെ കാറ്റ് അഴിച്ചു വിടുകയും ചെയ്തു.

പാര്‍ക്കിന് മൈസൂര്‍ സുല്‍ത്താനായ ടിപ്പുവിന്റെ പേര് നല്‍കുന്നത് എതിര്‍ത്തുകൊണ്ടായിരുന്നു പ്രതിഷേധം. എന്നാല്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കുന്നത് സംബന്ധിച്ച് അനുമതിയോ നിര്‍ദ്ദേശമോ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) നല്‍കിയിട്ടില്ല എന്ന് മഹാരാഷ്ട്രയിലെ ക്യാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ അറിയിച്ചു. പേരുമാറ്റം നടന്നിട്ടില്ല. അതിനായി ബിഎംസിക്ക് മുന്നില്‍ ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും വരികയാണെങ്കില്‍ അപ്പോള്‍ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഎംസി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ബിജെപി മനപ്പൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്ന് ശിവസേനയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞു. മലാഡ് വെസ്റ്റിലെ മല്‍വാനിയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നുണ്ട്. സമീപ കാലത്ത് അത് നവീകരിച്ചിരുന്നു. അതിന് ഒപ്പമാണ് സ്‌പോര്‍ട്‌സ് പാര്‍ക്ക് നവീകരിച്ചത്. മല്‍വാനി മണ്ഡലത്തിലെ ജനപ്രതിനിധിയും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ അസ്‌ലം ഷെയ്ഖിന്റെ എം.എല്‍.എ വികസന ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Read more

കഴിഞ്ഞ 70 വര്‍ഷക്കാലമായി ടിപ്പു സുല്‍ത്താന്റെ പേരില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പദ്ധതികള്‍ക്ക് പ്രിടുന്ന വിഷയത്തില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ബിജെപി രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. പേരിടലിനെ കുറിച്ച് ഒരു വിവാദം സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഇല്ല എന്നും അസ്‌ലം ഷെയ്ഖ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ടിപ്പു സുല്‍ത്താന്റെ പേര് പാര്‍ക്കിന് നല്‍കാനുള്ള തീരുമാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇത്തരമൊരു നടപടി ബിജെപി വച്ചുപൊറുപ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.