'അതിനുള്ളിലെന്തോ ഉണ്ടായിരുന്നു' കുല്‍ഭൂഷന്റെ ഭാര്യയെ അപമാനിച്ചതിന് പാകിസ്താന്റെ മറുപടി

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്ക് ജയിലിലടച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും പാകിസ്താന്‍ അപമാനിച്ചെന്ന ആരോപണത്തിന് പാക്സ്താന്‍റെ മറുപടി.
കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പിനുള്ളില്‍ എന്തോ ഉണ്ടെന്ന സംശയത്തില്‍ സുരക്ഷാകാരണങ്ങളാലാണ് ചെരിപ്പ് അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് പാക് അധികൃതര്‍ വിമര്‍ശനത്തിന് മറപടി നല്‍കുന്നത്.

തിങ്കളാഴ്ചയായിരുന്നു ഭാര്യയും അമ്മയും കുല്‍ഭൂഷണനും തമ്മില്‍ ഇസ്ലാമാബാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പ് അമ്മയുടെയും ഭാര്യയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം ഭാര്യയുടെ ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല. ചെരിപ്പിനുള്ളില്‍ സംശയാസ്പദമായി എന്തോ ഉണ്ടായിരുന്നെന്നും ഊരി വാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക് കസ്റ്റഡിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. ജാദവിന് സൈനിക കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് സ്റ്റേ ചെയ്തു. ഇന്നലെ നടന്ന കൂടിക്കാഴ്ച നയതന്ത്ര ഇടപെടലിന്റെ ഫലമല്ലെന്നും മാനുഷിക പരിഗണ്ന മാത്രമാണെന്നുമായിരുന്നു പാക് അധികൃതര്‍ വ്യക്തമാക്കിയത്.