അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയായ സ്ത്രീയെ പരിശോധിച്ചു; കഫീല്‍ ഖാനെതിരെ കേസ്

അനുവാദം കൂടാതെ ആംബുലന്‍സില്‍ കയറി  രോഗിയായ സ്ത്രീയെ പരിശോധിച്ചതിന് സമാജ്വാദി പാര്‍ട്ടി എംഎല്‍സി സ്ഥാനാര്‍ത്ഥിയും പീഡിയാട്രീഷ്യനുമായ കഫീല്‍ ഖാനെതിരെ കേസ്. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയ കുറ്റത്തിന് ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 332, 353 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ഡിയോറിയ സര്‍ക്കിള്‍ ഓഫീസര്‍ ശ്രേയസ്സ് ത്രിപാഠി പറഞ്ഞു.

മാര്‍ച്ച് 26നാണ് കേസിന് ആസ്പദമായ സംഭവം. ഡ്രൈവറുടെ സമ്മതം കൂടാതെ കഫീല്‍ ഖാന്‍ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി ആംബുലന്‍സ് ഡ്രൈവറായ പ്രകാശ് പട്ടേല്‍ കോട്വാലിയാണ് പരാതി നല്‍കിയത്.

ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ രോഗിയെ ഡോക്ടര്‍മാര്‍ ഡിയോറിയ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആംബുലന്‍സില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാതിരുന്നതിനാല്‍ അംബു ബാഗുകള്‍ (ആര്‍ടിഫിഷ്യല്‍ മാന്വല്‍ ബ്രീത്തിങ് യൂണിറ്റ്) ഉപയോഗിച്ചാണ് രോഗിയെ കൊണ്ടു പോയത്. പക്ഷേ അത്യാഹിത വിഭാഗത്തില്‍ എത്തുന്നതിന് മുമ്പേ രോഗി മരിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ശേഷം കഫീല്‍ ഖാന്‍ സ്ഥലത്തെത്തി രോഗിയെ സമ്മതം കൂടാതെ പരിശോധിക്കുകയായിരുന്നു എന്നുമാണ് പരാതി.

അതേ സമയം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കേസാണിതെന്നാണ് കഫീല്‍ ഖാന്റെ ആരോപണം. സംഭവത്തെ കുറിച്ച് അദ്ദേഹം ട്വിറ്റ് ചെയ്തിരുന്നു. ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയാണ്. ആശുപത്രിയില്‍ അംബു ബാഗുകളും മറ്റു ജീവന്‍ രക്ഷാ സംവിധാനങ്ങളും ഇല്ലെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

ഒരു യുവാവ് ആംബുലന്‍സിലുള്ള തന്റെ അമ്മയെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആംബുലന്‍സിലും ആശുപത്രിയിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ കഫീല്‍ ഖാന്റെ ആരോപണം തെറ്റാണെന്നാണ് ഡിയോറ അഡീഷണല്‍ മജിസ്ട്രേറ്റ് കുന്‍വാര്‍ പങ്കജ് സിങ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.