പുതിയ പാര്‍ട്ടി, അല്ലെങ്കില്‍ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കി ബിജെപിക്കൊപ്പം; പുതിയ നീക്കവുമായി അമരീന്ദര്‍ സിംഗ്

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതി പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാലാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും, കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബി.ജെ.പിയുമായി കൂട്ട് ആകാമെന്നുമായിരുന്നു തുക്രാലിന്റെ ട്വീറ്റ്. പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.


പുതിയതായി രൂപീകരിക്കുന്ന വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബി.ജെ.പിയുമായി സഖ്യം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര, വിദേശ ഭീഷണിയില്‍നിന്നുള്ള സുരക്ഷയുമാണെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു


പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നേതൃത്വം നീക്കിയത്. പകരം ഛന്നിയെ മുഖ്യമന്ത്രിയാക്കിയതോടെ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും ഒരു ഘട്ടത്തില്‍ നേതൃത്വവുമായി ഇടഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച ശേഷ അമരീന്ദര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പക്ഷെ ബിജെപിയിലേക്കില്ലെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് ഡല്‍ഹിയിലെത്തി അമിത്ഷായുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍, കര്‍ഷക സമരം ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, അമരീന്ദര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഹൈക്കമാന്‍ഡ് അമരീന്ദര്‍ സിങ്ങിനെ തള്ളിപ്പറഞ്ഞിട്ടില്ല.