ആഭ്യന്തരം യോഗിക്ക് തന്നെയാകും; ഉത്തര്‍പ്രദേശ് മന്ത്രിസഭാ രൂപീകരണത്തില്‍ ഇന്ന് അന്തിമ തീരുമാനം

ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തന്നെയാകും കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിമാരായ കേശവ പ്രസാദ് മൗര്യയ്ക്ക് പൊതുമരാമത്തും, ബ്രിജേഷ് പഥക്കിന് നഗര വികസനവുമാകും നല്‍കുക. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ എ കെ ശര്‍മ്മയ്ക്ക് ആരോഗ്യവും, സ്വതന്ത്രദേവിന് ജലവകുപ്പും ലഭിക്കും.

മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണിക്ക് മൗര്യയ്ക്ക് വിദ്യാഭ്യാസവും, സുരേഷ് ഖന്നയ്ക്ക് ധനകാര്യ വകുപ്പും നല്‍കുമെന്നാണ് സൂചന. 52 അംഗ യോഗി മന്ത്രിസഭ വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. രണ്ടാം യോഗി സര്‍ക്കാരില്‍ കേശവപ്രസാദ് മൗര്യ ബ്രിജേഷ് പഥക് എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തിരുന്നു.

സിരാത്തുവില്‍ തോറ്റെങ്കിലും പിന്നാക്ക വിഭാഗം നേതാവായ കേശവ്പ്രസൗദ് മൗര്യയെ ഉപമുഖ്യമന്ത്രിയായി നിലനിര്‍ത്താനായിരുന്നു ബിജെപി തീരുമാനം. എന്നാല്‍ ദിനേശ് ശര്‍മ്മക്ക് പകരം ബ്രാഹ്‌മണവിഭാഗത്തില്‍ നിന്ന് തന്നെയുള്ള ബ്രജേഷ് പാഠക്കിനാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ബിഎസ്പിയുടെ ബ്രാഹ്‌മണ മുഖമായിരുന്ന ബ്രജേഷ് പാഠക്ക് 2016 ലാണ് ബിജെപിയില്‍ എത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവിന് വലിയ വകുപ്പ് തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. 52 അംഗ മന്ത്രി സഭയില്‍ 16 ക്യാബിനെറ്റ് മന്ത്രിമാരും 14 സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരുമാണ് ഉള്ളത്. അഞ്ച് വനിതകള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു.