പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം; ഗോ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം; തലസ്ഥാനത്ത് റാലി

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗോസംരക്ഷണ സേന റാലി നടത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി രാംലീല മൈതാനിയിലാണ് ഗോ സംരക്ഷണ റാലി നടത്തിയത്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം, കശാപ്പ് ഉടന്‍ നിരോധിക്കണം, പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ നേതൃത്വത്തില്‍ ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളന്‍ എന്ന ബാനറുമായാണ് പ്രതിഷേധ റാലി നടന്നത്. പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

അതേ സമയം പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദര്‍ശകരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെന്ന് ഭാരതീയ ഗോ ക്രാന്തി മഞ്ചിന്റെ സ്ഥാപകന്‍ ഗോപാല്‍ മണി മഹാരാജ് പറഞ്ഞു. പശുക്കടത്തുകാരെ പിടികൂടാന്‍ ജീവന്‍ പണയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന നിരവധി ഗോ സംരക്ഷകര്‍ ഇന്ത്യയിലുണ്ടെന്നും എന്നാല്‍ പൊലീസ് അവര്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തുകയാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദന്‍ താക്കൂര്‍ വിമര്‍ശിച്ചു.