മാപ്പപേക്ഷയില്‍ ആത്മാര്‍ത്ഥയില്ല; ബാബാ രാംദേവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാംദേവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോടതി വിധി അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ബാബാ രാംദേവിനും പതഞ്ജലി എംഡി ബാല്‍ കൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാംദേവും ബാല്‍കൃഷ്ണയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പരസ്യം നല്‍കിയെന്നതാണ് പതഞ്ജലിയ്‌ക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് കോടതിയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നത്.

ആധുനിക വൈദ്യ ശാസ്ത്രത്തെ പരിഹസിക്കുന്ന തരത്തില്‍ പരസ്യം നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നായിരുന്നു ഐഎംഎയുടെ പരാതി. പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും കമ്പനി പ്രതികരിച്ചിരുന്നില്ല. പിന്നാലെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ കമ്പനി പ്രതികരിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യം കണക്കാക്കി സുപ്രീംകോടതി നടപടിയെടുത്തത്. ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് രാംദേവും ബാല്‍കൃഷ്ണയും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആത്മാര്‍ത്ഥമായ ക്ഷമാപണമല്ല സമര്‍പ്പിച്ചതെന്ന വിലയിരുത്തലോടെയാണ് സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

ഇത്രയും കാലം കേന്ദ്രസര്‍ക്കാര്‍ കമ്പനിയ്‌ക്കെതിരെ കണ്ണടച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോടതി അറിയിച്ചു. വീണ്ടും മറുപടി നല്‍കാമെന്നും രാംദേവ് നേരിട്ട് മാപ്പപേക്ഷിക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.