വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ട് മൂന്ന് ദിവസം മുന്‍പ് സംഭവിച്ചിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ കുറച്ച് ജീവനുകളെങ്കിലും നഷ്ടപ്പെടാതിരിക്കുമായിരുന്നെന്നും ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. പാകിസ്ഥാന്റെ ഡിജിഎംഒ ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ടു. തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നു. ഈ തീരുമാനം രണ്ട് മൂന്ന് ദിവസം മുന്‍പ് സംഭവിച്ചിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ നമുക്ക് ഇത്രയും ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

സംഘര്‍ഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ തോതിലുള്ള നഷ്ടങ്ങളാണ് സൃഷ്ടിച്ചത്. നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തി എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. ജമ്മു-കശ്മീരിലെ വിമാനത്താവളങ്ങള്‍ വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പാകിസ്ഥാനെതിരെ രാജ്യം സ്വീകരിച്ചിട്ടുള്ള നയതന്ത്ര നടപടികള്‍ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികള്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് 12-ന് ഇരുരാജ്യങ്ങളും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.