ഹിന്ദിയെ യുഎന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാമെന്ന് കേന്ദ്രം; എതിര്‍പ്പുമായി ശശി തരൂര്‍; ലോക്‌സഭയില്‍ വാക്‌പോര്

ശശി തരൂര്‍ എം പിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ ലോക്സഭയില്‍ വാക്പോര്. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ ചൊല്ലിയുള്ള ചര്‍ച്ചയിലാണ് ഇരുവരും വാക്‌പോരില്‍ ഏര്‍പ്പെട്ടെത്. ഹിന്ദി യു എന്നിന്റെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സുഷമാ സ്വരാജ് ഇന്ന് ലോക്സഭയെ അറിയിച്ചിരുന്നു.

ഹിന്ദി ഭാഷയെ യു എന്നിന്റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബി ജെ പി എംപി ആവശ്യപ്പെട്ടപ്പോഴാണ് 400 കോടി ചെലവിടാനും തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വിയോജിപ്പുമായി തരൂര്‍ രംഗത്തെത്തിയത്.

193 അംഗങ്ങളുള്ള സംഘടനയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ(129) പിന്തുണ ലഭിച്ചാല്‍ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാകൂവെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

അതേസമയം ഹിന്ദി ദേശീയഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നും ശശി തരൂര്‍ പറഞ്ഞു. എന്തിനാണ് യു എന്നില്‍ നമുക്ക് ഔദ്യോഗിക ഭാഷ- തരൂര്‍ ആരാഞ്ഞു. അറബിക് സംസാരിക്കുന്നവരുടെ എണ്ണം ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ കുറവാണ്. എന്നാല്‍ 22 രാജ്യങ്ങളിലാണ് അറബിക് സംസാരിക്കുന്നത്. എന്നാല്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ് തരൂര്‍ ചൂണ്ടിക്കാണിച്ചു.