പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ചവരിൽ തരൂരില്ല; വിശദാംശങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

പാകിസ്ഥാൻ അതിര്‍ത്തി കടന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി കേന്ദ്ര സർക്കാർ അയക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ചവരിൽ തരൂരില്ല. പേരുകൾ അടങ്ങിയ പട്ടികയുടെ വിശദാംശങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, നാസിർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പട്ടികയാണ് രാഹുൽ ഗാന്ധി നൽകിയത്.

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് ശുപാർശ ചെയ്ത പട്ടികയിൽ മുൻ കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എംപി ഡോ. സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാ എംപി രാജാ ബ്രാർ എന്നിവരാണ് ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രം പരസ്യപ്പെടുത്തിയ അന്തിമ പട്ടികയിൽ ഈ നാല് പേരുകളും ഇല്ലായിരുന്നു. പകരം, തിരുവനന്തപുരത്ത് നിന്ന് നാല് തവണ എംപിയായ ശ്രീ തരൂർ സർവകക്ഷി സംഘത്തെ നയിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജനതാദൾ എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെയുടെ കനിമൊഴി കരുണാനിധി, എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, ശിവസേന (ഷിൻഡെ വിഭാഗം) എംപി ശ്രീകാന്ത് ഷിൻഡെ എന്നിവരാണ് പേരുകൾ ഉൾപ്പെടുത്തിയ മറ്റ് അംഗങ്ങൾ.


പാകിസ്ഥാനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.