ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.

സബ് ഇന്‍സ്പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്തുള്ള ഷാഡ്‌നഗര്‍ പോലീസ് സ്റ്റേഷനുചുറ്റും തടിച്ചുകൂടിയ ആളുകള്‍ പോലീസിനുനേരെ ചെരിപ്പുംമറ്റും വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാനായി പോലീസ് പിന്നീട് ലാത്തിച്ചാര്‍ജ് നടത്തി. വിചാരണയില്ലാതെതന്നെ പ്രതികളെ തൂക്കിക്കൊല്ലണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം.

ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയില്‍ വ്യാഴാഴ്ച രാവിലെയാണ് തെലങ്കാന വെറ്ററിനറി സര്‍ജന്റെ കത്തി കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. നാലു പ്രതികളെയും വെള്ളിയാഴ്ച സൈബരാബാദ് പോലീസ് വീട്ടില്‍ നിന്ന് പിടികൂടി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്.

ആസൂത്രിതമായാണ് സംഘം യുവതിയെ ചതിയില്‍പ്പെടുത്തിയതെന്ന് പോലീസ് കമ്മിഷണര്‍ വി. സജ്ജനാര്‍ പറഞ്ഞു. ഷംഷാബാദ് ടോള്‍പ്ലാസയ്ക്കടുത്ത് സ്‌കൂട്ടര്‍ പാര്‍ക്ക്‌ചെയ്ത് ജോലിക്കുപോകുമ്പോഴാണ് സംഘം യുവതിയെ കാണുന്നത്. രാത്രി 9.13-ന് തിരിച്ചുവരുമ്പോള്‍ ഇവര്‍ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കി. ടാക്സി വിളിച്ചു പോകാനൊരുങ്ങിയ യുവതിയെ സംഘം സഹായവാഗ്ദാനംനല്‍കി സമീപിച്ചു.

ഇതു വിശ്വസിച്ച യുവതി പഞ്ചര്‍ മാറ്റിയശേഷം ഉടനെത്തുമെന്ന് സഹോദരിയെ വിളിച്ചറിയിച്ചു. ഇതിനിടെ, ഒരാള്‍ സ്‌കൂട്ടറുമായി പോയി, അല്പസമയത്തിനുശേഷം കടയടവാണെന്നുപറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ, വീണ്ടും സഹോദരിയെ വിളിച്ച യുവതി, തനിക്കുചുറ്റും ലോറി ഡ്രൈവര്‍മാരുണ്ടെന്നും ഭയം തോന്നുന്നെന്നും അവരോടു പറഞ്ഞിരുന്നു. പോകാനൊരുങ്ങിയ യുവതിയെ പ്രതികള്‍ സമീപത്തെ വെളിമ്പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

9.40-ന് സഹോദരി വീണ്ടും യുവതിയെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ച് കൊന്നശേഷം യുവതിയുടെ മൃതദേഹം രാത്രി പത്തോടെ ലോറിയില്‍ കയറ്റി 30 കിലോമീറ്റര്‍ ദൂരെ ഷാദ്നഗറിലെ വിജനമായ സ്ഥലത്തെത്തിച്ചു. വഴിയിലെ പെട്രോള്‍ പമ്പില്‍നിന്ന് വാങ്ങിയ ഇന്ധനമുപയോഗിച്ച് പുലര്‍ച്ചെ രണ്ടോടെയാണ് മൃതദേഹം കത്തിച്ചത്.