തെലുങ്കാനയിലെ ഓപ്പറേഷന്‍ കമലയില്‍ കെ.സി.ആറിന് തിരിച്ചടി; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി ഹൈക്കോടതി; കേസ് സി.ബി.ഐയ്ക്ക് വിട്ടു; ബി.ജെ.പിക്കും തുഷാറിനും ആശ്വാസം

തെലുങ്കാനയിലെ ഓപ്പറേഷന്‍ കമല വിവാദത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടി. സര്‍ക്കാര്‍ വാദങ്ങള്‍ എല്ലാം തള്ളി ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടു. ഭാരത് രാഷ്ട്ര സമിതിയുടെ(ബി.ആര്‍.എസ്) എം.എല്‍.എമാരെ പണം കൊടുത്ത് മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നാണ് കെസിആര്‍ ആരോപിച്ചത്. ഇതിന്റെ തെളിവുകള്‍ അടക്കം അദേഹം പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പ്രതിചേര്‍ത്തവര്‍ക്ക് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയപ്പോഴാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്.

കേസ് അന്വേഷിക്കാനായി നിയോഗിച്ചിരുന്ന പ്രത്യേക സംഘത്തെ പിരിച്ചുവിടാനും ഹൈകോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ തീരുമാനം ബി.ജെ.പി സ്വാഗതം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ഹര്‍ജികളാണ് ഹൈകോടതിയില്‍ നല്‍കിയത്.

കേസ് സിബിഐയ്ക്ക് വിട്ടതോടെ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് അസാധുവാകും. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ടിആര്‍എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഹൈക്കോടതി വിധിയോടെ ഇല്ലാതാകും.

ഓപ്പറേഷന്‍ താമര ചര്‍ച്ചയ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണു തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും സര്‍ക്കാര്‍ പ്രതിചേര്‍ത്തത്. അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്നെ ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത, ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തിയിരുന്നു.

തെലങ്കാന ഭരിക്കുന്ന ടി.ആര്‍.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകര്‍ത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) പുറത്തുവിട്ടിരുന്നു. ടി.ആര്‍.എസ് എം.എല്‍.എമാരെ കാലുമാറ്റാന്‍ തുഷാര്‍ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതുവെന്നാണ് കെ.സി.ആര്‍ ആരോപിച്ചത്. നാല് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ചുക്കാന്‍ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം.

ഒരു എം.എല്‍.എക്ക് നൂറുകോടി എന്നതായിരുന്നു തുഷാറിന്റെ സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ എം.എല്‍.എമാര്‍ക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. എന്നാല്‍, ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി രംഗത്ത് വന്നിരുന്നു.