സ്‌കൂളിൽ തമിഴ് സംസാരിച്ചു, അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചു കീറി അധ്യാപിക

ക്ലാസിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായി ഉപദ്രവിച്ച് അധ്യാപിക. മറ്റൊരു കുട്ടിയോട് വിദ്യാർഥി തമിഴിൽ സംസാരിക്കുന്നത് കണ്ട അധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറി. ചെന്നൈ റോയപുരം മാൻഫോർഡ് പബ്ലിക് സ്‌കൂളിലാണ് സംഭവം. അധ്യാപികയ്‌ക്കെതിരെ ഐപിസി 341, 323 പ്രകാരം പൊലീസ് കേസെടുത്തു.

നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. ഇവർ കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ കാണുമ്പോൾ കുട്ടിയുടെ ചെവി തൊലിയിൽ നിന്ന് രണ്ട് ഇഞ്ചോളം വേർപെട്ട നിലയിലായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേർത്തു.

ജനുവരി 23നായിരുന്നു സംഭവം. കുട്ടി കളിക്കുമ്പോൾ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂൾ അധികൃതർ ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവർ ആശുപത്രിയിലെത്തിയപ്പോൾ അത്യാസന്ന നിലയിൽ കുട്ടിയെ കാണുകയായിരുന്നു. പിന്നാലെ ഇവർ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പിന്നീട് കുട്ടി പറയുമ്പോഴാണ് അധ്യാപികയുടെ ക്രൂരത മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് സ്‌കൂളിൽ ചോദിക്കാൻ ചെന്ന ഇവരും സ്‌കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായി.

കുട്ടിയുടെ അമ്മ ഗുഗന്യ, കുറ്റാരോപിതയായ അധ്യാപികയെ മർദിച്ചതായാണ് ഇവർ ആരോപിക്കുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെ ഭാഗത്ത് നിന്നും നിലവിൽ റോയപുരം പൊലീസിൽ പരാതിയെത്തിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെയുള്ള പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.