എയർ ഇന്ത്യയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമകൾ. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വി ആർ എസ് ഏർപ്പെടുത്തി. ഇതുവഴി 3000 ജീവനക്കാരെ കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യ കരുതുന്നത്. 20 വർഷം സർവീസ് അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും.
ഈ മാസം 30 വരെയാണ് വിആർഎസ് അപേക്ഷ സമർപ്പിക്കാനാവുക വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്നും കമ്പനി വ്യക്തമാക്കി.
എയർ ഇന്ത്യയുടെ എച്ച്ആർ വിഭാഗം മേധാവി സുരേഷ് ദത്ത് ത്രിപഠിയാണ് ജീവനക്കാർക്ക് വിആർഎസ് തെരഞ്ഞെടുക്കാൻ അവസരം അറിയിച്ച് കത്തയച്ചത്. എന്നാൽ പൈലറ്റുമാർക്ക് വിആർഎസിന് അവസരമില്ല. കൂടുതൽ പൈലറ്റുമാർക്കായി എയർ ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ.
Read more
നിലവില്‍ 12085 ജീവനക്കാരാണ് എയര്‍ ഇന്ത്യയിൽ ഉള്ളത്. ഇതില്‍ 8084 പേര്‍ സ്ഥിര ജീവനക്കാരും 4001 പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്. എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സമയത്ത് തന്നെ വി.ആര്‍.എസിന് സര്‍ക്കാര്‍ സന്നദ്ധ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇത് സാധിച്ചിരുന്നില്ല. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് എയർ ഇന്ത്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്.







