എന്താണിത്?, പരാതിക്കാരുടെ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന; ബി.ബി.സി നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ബിബിസി ന്യൂസ് ചാനല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. ബിബിസി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ ചാനല്‍ ഉടന്‍ നിര്‍രോധിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

ബി.ബി.സിയുടെ ഡോക്യുമെന്ററി വരാനുണ്ടായ സാഹചര്യം പരിഗണിക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. യു.കെയില്‍ ഇന്ത്യക്കാരന്‍ പ്രധാനമന്ത്രിയായിരിക്കുന്നു. കൂടാതെ ഇന്ത്യ സാമ്പത്തിക ശക്തിയായി വളരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ വിരുദ്ധ വികാരം വളര്‍ത്താനാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് ഹരജിക്കാരന്‍ വാദിച്ചു.

ഈ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന എങ്ങനെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ചു. പൂര്‍ണമായി നിരോധിക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നത്? എന്താണ് ഇത്? ഈ ഹരജി പൂര്‍ണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണ്. ഹരജി തള്ളുന്നുവെന്നും കോടതി ഉത്തരവിട്ടു.