നടിയും എം.പിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടിയും രാഷ്ട്രീയക്കാരിയുമായ സുമലത അംബരീഷ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ച തലവേദനയും തൊണ്ടവേദനയും ഉണ്ടായതായി സുമലത പറഞ്ഞു. തന്റെ ജോലിയുടെ ഭാഗമായി കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകൾ സന്ദർശിച്ചതിനാൽ, കോവിഡ് പരിശോധനയ്ക്ക് വിധേയയായി.

“ഇന്ന്, എനിക്ക് ഫലം ലഭിച്ചു. അത് പോസിറ്റീവ് ആണ്, ”സുമലത തന്റെ ഫെയ്സ്ബുക്ക് പേജിൽ എഴുതി. “ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ഞാൻ ഇപ്പോൾ ഹോം ക്വാറൻറൈനിൽ ആണ്,” അവർ കൂട്ടിച്ചേർത്തു.

കോൺടാക്റ്റ് ട്രേസിംഗ് ആവശ്യങ്ങൾക്കായി താൻ അടുത്തിടെ സന്ദർശിച്ച ആളുകളുടെ വിശദാംശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും സുമലത കുറിച്ചു. എന്നിരുന്നാലും, ഈ അടുത്ത് താനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവർ ഉദ്യോഗസ്ഥരോട് സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്ന് അവർ അഭ്യർത്ഥിച്ചു.

https://www.facebook.com/SumalathaAmbi/posts/900728177071075

ശക്തമായ പ്രതിരോധശേഷിയും പൊതുജനങ്ങളുടെ അനുഗ്രഹവും ഉള്ളതിനാൽ വേഗത്തിൽ രോഗമുക്തയാകുമെന്ന് സുമലത അംബരീഷ് പ്രത്യാശ പ്രകടിപ്പിച്ചു.

അന്തരിച്ച കന്നഡ നടൻ അംബരീഷിന്റെ ഭാര്യയാണ് സുമലത. കഴിഞ്ഞ വർഷം മാണ്ഡ്യയിലെ തന്റെ ഭർത്താവിന്റെ സീറ്റിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ മത്സരിച്ചു, എച്ച്ഡി കുമാരസ്വാമിയുടെ മകൻ നടൻ നിഖിൽ കുമാറിനെ രംഗത്തിറക്കിയ ജെ.ഡി (എസ്) ന് കനത്ത തോൽവി സമ്മാനിച്ച് അവർ വിജയിച്ചു.