തമിഴ്‌നാട്ടില്‍ പിടിയിലായ സുകുമാരക്കുറുപ്പ്; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ കൊന്നുകത്തിച്ചത് ഉറ്റ ചങ്ങാതിയെ

കേരളത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു 1984ലെ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോ വധക്കേസ്. ഇവിടെ കൊല്ലപ്പെട്ടയാളിന്റെ പേരിനേക്കാള്‍ കുപ്രസിദ്ധി നേടിയത് സുകുമാരക്കുറുപ്പ് എന്ന കൊലപാതകി ആയിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കുറുപ്പ് കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് കാണാമറയത്ത് തുടരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

കുറുപ്പ് മലയാളി മനസുകളില്‍ നിറച്ച ഭീകരത കാലങ്ങള്‍ക്കിപ്പുറവും കേരളക്കരയ്ക്ക് ഒരു ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കില്ല. കേരള പൊലീസിന്റെ കേസ് ഡയറിയില്‍ സുകുമാര കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് അടിവരയിട്ട് അവസാനിപ്പിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും മലയാളിക്ക് ഇന്നും കുറുപ്പ് പിടികിട്ടാപ്പുള്ളിയാണ്.

അതിന് കാരണം കുറ്റകൃത്യത്തിന് മുന്‍പും പിന്‍പുമുള്ള കുറുപ്പിന്റെ നിഗൂഢതകള്‍ നിറഞ്ഞ ജീവിതമായിരുന്നു. സുകുമാരക്കുറുപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചെടുക്കാന്‍ സുഹൃത്തിനെ തന്നെ കൊന്നു കത്തിച്ച സുരേഷ് ഹരികൃഷ്ണന്‍ പിടിയിലായതോടെയാണ് വീണ്ടും കുറുപ്പ് ചര്‍ച്ചാ വിഷയമാകുന്നത്. ഹരികൃഷ്ണനും അരും കൊലയ്ക്ക് രണ്ട് സഹായികളുണ്ടായിരുന്നു. രാജന്‍, ഹരികൃഷ്ണന്‍ എന്നിവരാണ് സുരേഷിനെ കൃത്യത്തില്‍ സഹായിച്ചത്. ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

ഐനാപുരം സ്വദേശി ദിലിബാബു എന്ന യുവാവിനെയാണ് സംഘം കൊലപ്പെടുത്തിയത്. സുരേഷ് സമീപകാലത്തായി തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. താന്‍ മരണപ്പെട്ടെന്ന് കാട്ടി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടുക എന്ന ലക്ഷ്യം മാത്രമായിരുന്നു സുരേഷിനുണ്ടായിരുന്നത്.

ഇന്‍ഷുറന്‍സ് എടുത്ത ശേഷം തന്റെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തുകയായിരുന്നു സുരേഷിന്റെ പദ്ധതിയുടെ അടുത്ത ഘട്ടം. ഇതിനായി പലയിടങ്ങളിലും അലഞ്ഞ സുരേഷ് ഒടുവില്‍ സ്വന്തം നാട്ടില്‍ തന്നെ അത്തരത്തില്‍ ഒരാളെ കണ്ടെത്തി. ദിലിബാബു എന്ന സുരേഷിന്റെ സുഹൃത്ത് ആയിരുന്നു ആ നിര്‍ഭാഗ്യവാന്‍.

അടുത്ത ലക്ഷ്യം ആര്‍ക്കും സംശയത്തിന് ഇടനല്‍കാതെ ദിലിബാബുവിനെ കൊലപ്പെടുത്തുക. ഇതിനായി സുരേഷ് ദിലിബാബുവും അമ്മയുമായി കൂടുതല്‍ അടുത്തു. വീട്ടിലെ നിത്യ സന്ദര്‍ശകനായി. മിക്ക ദിവസങ്ങളിലും ദിലിബാബുവിനെയും ഒപ്പം കൂട്ടി മദ്യപിക്കാന്‍ ആരംഭിച്ചു.

സെപ്റ്റംബര്‍ 13ന് ദിലിബാബുവിനെയും കൂട്ടി മൂവര്‍ സംഘം ചെങ്കല്‍പേട്ടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തി മദ്യപാനം തുടങ്ങി. യുവാവ് മദ്യ ലഹരിയിലായെന്ന് മനസിലാക്കിയ സംഘം ഇയാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മദ്യപിച്ച കെട്ടിടത്തിന് സമീപം തന്നെ ദിലിബാബുവിന്റെ മൃതദേഹം കത്തിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുരേഷ് മരിച്ചത് താനാണെന്ന് സുഹൃത്തുക്കളെ ഉപയോഗിച്ച് വരുത്തി തീര്‍ത്തു. സുരേഷ് മരിച്ചെന്ന് വിവരം ലഭിച്ചെത്തിയ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഇതിന് പിന്നാലെ ഇന്‍ഷുറന്‍സ് തുക കുടുംബത്തിന് ലഭിക്കാനുള്ള നടപടികളും ആരംഭിച്ചു.

സുരേഷിന്റെ പദ്ധതിപ്രകാരം കാര്യങ്ങള്‍ മുന്നോട്ട് പോകുന്നുവെന്ന് മനസിലാക്കി സന്തോഷത്തോടെ ഒളിവില്‍ കഴിഞ്ഞ സുരേഷിന് വിനയായത് ദിലി ബാബുവിന്റെ അമ്മ മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ നല്‍കിയ പരാതിയാണ്. സുരേഷിനൊപ്പമാണ് മകന്‍ അവസാനമായി പോയതെന്ന് അമ്മ ലീലാവതി പൊലീസിനെ അറിയിച്ചു.

ഇതോടെ സംശയം തോന്നിയ പൊലീസ് ഇരുവരുടെയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഇരുവരും ഉണ്ടായിരുന്നതായി മനസിലാക്കി. തുടര്‍ന്ന് സുരേഷിന്റെ സുഹൃത്തുക്കളെ കണ്ടെത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രാജനും ഹരികൃഷ്ണനും കൊലപാതകത്തെ കുറിച്ച് പൊലീസിനോട് കുറ്റസമ്മതം നടത്തി.

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ നിലവില്‍ റിമാന്റിലാണ്.