പൗരത്വ ഭേദഗതി ബില്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം; സുരക്ഷ ശക്തമാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗെനെസേഷന്റെ (ഏഴു സംസ്ഥാനങ്ങളിലെ പ്രധാന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടുന്നതാണു NESO) നേതൃത്വത്തില്‍ 11 മണിക്കൂര്‍ പൊതുമണിമുടക്ക് നടത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. അതേസമയം അസമില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഗതാഗതവും തടസ്സപ്പെട്ടു. ഗുവാഹത്തിയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഇന്നര്‍ലൈന്‍ വിജ്ഞാപനത്തിനു കീഴില്‍ വരുന്ന മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ പൂര്‍ണമായും അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ സിക്‌സ്ത് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളെയും ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. “”മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ബില്‍”” എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം. തലസ്ഥാനമായ ഇംഫാലിലടക്കം പ്രധാന വിപണികളെല്ലാം അടഞ്ഞു കിടന്നു. മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു.

തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തു ഭരണത്തിലുള്ള ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) ഗോത്രവര്‍ഗ സ്വയംഭരണ മേഖലകളില്‍ പണിമുടക്ക് നടത്തി. ബില്ലിനെതിരേയും പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടുമാണു സമരം. മറ്റു ചില സംഘടനകളും ബില്ലിനെതിരെ സംയുക്ത സമരസമിതി രൂപീകരിച്ചിട്ടുണ്ട്.