'വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ സർക്കാർ കോവിഡിനെ ഉപയോഗിക്കുന്നു'; മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മോദിയോട് അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

രാജ്യത്തെ മാധ്യമ പ്രവർത്തകർക്കെതിരെ മോദി സര്‍ക്കാർ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര മാധ്യമ സംഘടകള്‍ രംഗത്ത്. മാധ്യമ പ്രവർത്തകർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കാൻ “അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും” ബെൽജിയം ആസ്ഥാനമായ “അന്താരാഷ്ട്ര ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്”-ഉം മോദിയോട് ആവശ്യപ്പെട്ടു. പേടിക്കാതെ അധിക്ഷേപങ്ങള്‍ ഏൽക്കാതെ മാധ്യമപ്രവർത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ​”ഗ്ലോബൽ മീഡിയ ​ഗ്രൂപ്പ്” സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകരുടെ പ്രവർത്തനത്തിനെതിരെ കരിനിയമങ്ങൾ ചുമത്തിയതടക്കം പിൻവലിക്കാനാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ മോദി കോവിഡിനെ ഉപയോഗിക്കുകയാണെന്ന് പ്രസ് അസോസിയേഷനും ആരോപിച്ചു. ആദ്യ ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ മെയ് 31 വരെയുള്ള കാലയളവില്‍ 55-ഓളം മാധ്യമ പ്രവർത്തകരെ ഭരണകൂടം ലക്ഷ്യം വെച്ചുവെന്ന് “റൈറ്റ് ആന്റ് റിസ്ക് അനാലീസിസ്” ​ഗ്രൂപ്പിന്റെ പഠനത്തിൽ പറയുന്നു.

രാജ്യത്ത് മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നപ്പെടുന്ന കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തുന്നുവെന്നാണ് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നത്. മൂന്ന് വർഷം വരെ ജയിലി‍ൽ അടക്കാനാവുന്ന വകുപ്പാണത്. പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ സമയത്ത് 55 ഓളം മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉന്നമിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ വര്‍ദ്ധനയുണ്ടായതായും കത്തില്‍ പറയുന്നു. സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്ത സംഭവവും കത്തില്‍ പരാമർശിക്കുന്നുണ്ട്.

ഒക്ടോബർ 5-നാണ് ഹത്രാസിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹം ചുമത്തുകയും ചെയ്തത്.

കാപ്പനെ കൂടാതെ മുതിർന്ന മാധ്യമപ്രവർത്തകരായ വിനോദ് ദുവെ, ദവാൽ പട്ടേൽ, കമൽ ശുക്ള തുടങ്ങിയവർക്കെതിരെയും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.