'നിങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു'; അരുണ്‍ ജയ്റ്റ്‌ലിയുടെ ഭാര്യക്ക് സോണിയാ ഗാന്ധിയുടെ കത്ത്

മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അരുണ്‍ ജെയ്റ്റ്‌ലിയുടെ ഭാര്യയ്ക്ക് അനുശോചനം അറിയിച്ച് സോണിയാ ഗാന്ധി കത്തയച്ചു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. അവസാന നിമിഷം വരെയും അസുഖത്തോട് ആസാമാന്യ ആര്‍ജവത്തോടെ അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു. ജയ്റ്റ്‌ലിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ച സോണിയ, ഭാര്യ സംഗീത ജയ്റ്റ്‌ലിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

“”നിങ്ങളുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ വിയോഗത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായാലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായാലും അദ്ദേഹം അലങ്കരിച്ച് എല്ലാ പദവികളിലും അദ്ദേഹത്തിന്റെ കഴിവും സൂക്ഷ്മ ബുദ്ധിയും പ്രകടമായിരുന്നു””

“”ഇത്ര നേരത്തേയുള്ള അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരമാണ്. അദ്ദേഹത്തിന് ഈ രാജ്യത്തിനായി ഇനിയും ധാരാളം സംഭാവനകള്‍ ചെയ്യാനുണ്ടായിരുന്നു. ഈ ദുഃഖാര്‍ദ്രമായ സമയത്ത് വാക്കുകള്‍ അല്‍പ്പം സാന്ത്വനമാകും, പക്ഷേ എനിക്ക് നിങ്ങളെും മകനെയും നിങ്ങളുടെ മകളെയും അറിയിക്കാനുള്ളത് ഞാന്‍ നിങ്ങളുടെ വേദന പങ്കുവയ്ക്കുന്നുവെന്നാണ്. അരുണ്‍ ജിക്ക് നിത്യശാന്തി ലഭിക്കട്ടേ”” – “” – സോണിയ കുറിച്ചു.

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജയ്റ്റ്ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്.

ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജയ്റ്റ്ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജയ്റ്റ്ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.