സോനം കപൂറിന്റെ കുടുംബം 27 കോടി രൂപയുടെ തട്ടിപ്പിനിരയായി

കോടികളുടെ സൈബര്‍ തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം സോനം കപൂറിന്റെ കുടുംബം. താരത്തിന്റെ ഭര്‍ത്തൃപിതാവ് ഹരീഷ് അഹൂജയാണ് 27 കോടി രൂപയുടെ സൈബര്‍ തട്ടിപ്പിന് ഇരയായത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹരീഷ് അഹൂജയുടെ ഷാഹി എക്സ്പോര്‍ട്ട് ഫാക്ടറിയില്‍ നിന്നാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ സംഘത്തെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥാപനത്തിന് വേണ്ടിയുള്ള റിബേറ്റ് ഓഫ് സ്റ്റേറ്റ്, സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് ലെവീസ് ലൈസന്‍സുകള്‍ ദുരുപയോഗം ചെയ്തുകൊണ്ട് തട്ടിപ്പുകാര്‍ കബളിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റും ഇവര്‍ വ്യാജമായി ഉണ്ടാക്കി.

Read more

അഹൂജയുടെ സ്ഥാപനം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിശ്ശബ്ദമായി കേസന്വേഷണം നടന്നുവരികയായിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കര്‍ണാടക എന്നിവയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് മൊത്തം ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 23നാണ് കേസുമായി ബന്ധപ്പെട്ട അവസാന അറസ്റ്റ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി സ്വദേശികളായ മനോജ് റാണ, മനീഷ് കുമാര്‍, പ്രവീണ്‍ കുമാര്‍, ലളിത് കുമാര്‍ ജെയ്ന്‍ എന്നിവരും മുംബൈ സ്വദേശി ഭൂഷണ്‍ കിഷന്‍ താക്കൂര്‍, ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ ജെയ്ന്‍, കര്‍ണാടക സ്വദേശി ഗണേശ് പരശുറാം, മഹാരാഷ്ട്ര സ്വദേശി രാഹുല്‍ രഘുനാഥ്, പൂനെ സ്വദേശി സന്തോഷ് സീതാറാം എന്നിവരാണ് അറസ്റ്റിലായത്.