സൊണാലി ഫോഗട്ടിന്റെ ദുരൂഹമരണം: വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുന്നു. സൊണാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വയം നടക്കാന്‍ കഴിയാത്ത സൊണാലിയെ സഹായിയായ സുധീര്‍ സാഗ്വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊണാലി മരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികള്‍ സമ്മതിച്ചിട്ടുമുണ്ട്. നിര്‍ബന്ധിച്ചാണ് ലഹരി നല്‍കിയതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി.

സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകുന്നേരം ഗോവയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്തൊക്കായാണ് കലര്‍ത്തി നല്‍കിയതെന്ന് അറിയാന്‍ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് വിളിച്ച സൊനാലി തനിക്ക് വിഷം കലര്‍ത്തി നല്‍കിയെന്ന് പറഞ്ഞതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പൊലീസ് ആദ്യമെടുത്ത നിലപാടിനെതിരെ രംഗത്ത് വരാന്‍ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്.

സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു മുറിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.