'പാര്‍ട്ടിക്കിടെ സോണാലി ഫോഗട്ടിന് ലഹരിമരുന്ന് നല്‍കി'; പുതിയ കണ്ടെത്തലുമായി പൊലീസ്

ഹരിയാനയിലെ ബി.ജെ.പി നേതാവും അഭിനേത്രിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. ഗോവയില്‍ പാര്‍ട്ടിക്കിടെ സോണാലി ഫോഗട്ടിന് ലഹരിമരുന്ന് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

നിര്‍ബന്ധിച്ചാണ് ലഹരി നല്‍കിയതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകുന്നേരം ഗോവയില്‍ അറസ്റ്റ് ചെയ്തിരുന്നു.

സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വന്‍, അയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച സൊനാലിക്കൊപ്പം ഇരുവരും ഗോവയില്‍ എത്തിയിരുന്നു.

സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു മുറിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.