പണത്തിനായി അമ്മയെയും തന്നെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ക്രൂരനാണ് സിദ്ദുവെന്ന് സഹോദരി

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരേ ആരോപണവുമായി സഹോദരി സുമന്‍ തുര്‍ രംഗത്ത്. പണത്തിന് വേണ്ടി പ്രായമേറിയ അമ്മയേയും തന്നേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ക്രൂരനായ മനുഷ്യനാണ് നവ്‌ജ്യോത് എന്ന് സുമന്‍ ആരോപിച്ചു.

അമേരിക്കയില്‍ താമസിക്കുന്ന സുമന്‍ നിലവില്‍ ചണ്ഡീഗഢിലാണുള്ളത്. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദുവിനെതിരേ അവര്‍ ആരോപണങ്ങളുന്നയിച്ചത്. പിതാവിന്റെ മരണത്തോടെ തന്നേയും മാതാവിനേയും സിദ്ദു വീട്ടില്‍ നിന്ന് പുറത്താക്കി. അച്ഛന്റെ പേരിലുള്ള വീടും പറമ്പും പെന്‍ഷനും തട്ടിയെടുക്കാനായിരുന്നു ഇത്. ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ച നാളുകളായിരുന്നു പിന്നീടുണ്ടായത്. തന്റെ മാതാവ് നാല് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 1989ല്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് മാതാവ് മരണപ്പെട്ടത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും സുമന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതാവും പിതാവും വേര്‍പിരിഞ്ഞുവെന്നായിരുന്നു സിദ്ധു പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും സുമന്‍ ആരോപിച്ചു