വിധിയെഴുതാൻ ബിഹാർ നാളെ പോളിംഗ് ബൂത്തിലേക്ക്; രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

വിധിയെഴുതാൻ ബിഹാർ നാളെ പോളിംഗ് ബൂത്തിലേക്ക്. നിയമസഭയിലേക്ക് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെയും പരസ്യപ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിന് തിരശ്ശീല വീണതോടെ നിശബ്ദ പ്രചരണം ആരംഭിച്ചു. കനത്ത സുരക്ഷാ വിന്യാസമാണ് വ്യാഴാഴ്ച ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക. പട്ന, വൈശാലി, മുസാഫർപുർ, ഗോപാൽഗഞ്ച് തുടങ്ങിയ പ്രദേശങ്ങൾ ഒന്നാംഘട്ടത്തിൽ വിധിയെഴുതും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡും) ബിജെപിയും നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും (എൻ.ഡി.എ), രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യവും (ഇന്ത്യ ബ്ലോക്ക്) തമ്മിലാണ് പ്രധാന പോരാട്ടം.

വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് എൻഡിഎ ഊന്നൽ നൽകിയപ്പോൾ, മഹാസഖ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും പ്രധാന വിഷയമാക്കി. ‘മായി ബഹിൻ മാൻ യോജന’ പ്രകാരം സ്ത്രീകൾക്ക് 30,000 രൂപ നൽകുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം, സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടുള്ള അവസാന ദിവസത്തെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു.

മൊകാമ മണ്ഡലത്തിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ജെ.ഡി.യു. സ്ഥാനാർത്ഥി അനന്ത് സിങിന്റെ അറസ്റ്റ് പാർട്ടിക്ക് അവസാന ലാപ്പ് പ്രചരണത്തിൽ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഭാര്യയെ പ്രചരണ രംഗത്തിറക്കി ജയിൽ കാർഡ് പരീക്ഷണവും ജെഡിയും നടത്തിയിട്ടുണ്ട്. അതേസമയം നവംബർ 14-നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.