മദ്യലഹരിയില്‍ വെടിയുതിര്‍ത്തു, കൊല്ലപ്പെട്ടത് സംഘാംഗം; കാട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം വേട്ടയ്ക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

തമിഴ്‌നാട്ടില്‍ കാട്ടില്‍ വേട്ടയാടാന്‍ പോയ സംഘം യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ കാരമട ഫോറസ്റ്റ് റെയ്ഞ്ചില്‍ അത്തിക്കടവ് വനത്തിലാണ് സംഭവം. മാന്‍ ആണെന്ന സംശയത്തിലാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത്. ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്ക് പോയ സുരണ്ടിമല ഗ്രാമത്തിലെ സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ ബന്ധുക്കളായ കുണ്ടൂര്‍ കെ മുരുകേശന്‍, പാപ്പയ്യന്‍ എന്ന കാളിസ്വാമി എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ വേട്ടയാടാന്‍ കാട്ടില്‍ പോയത്. നാടന്‍ തോക്കാണ് സംഘം കരുതിയിരുന്നത്. മദ്യലഹരിയില്‍ ആയിരുന്നു സംഘാംഗങ്ങളെല്ലാം. ഇരുട്ടില്‍ അനങ്ങുന്നത് മാനാണെന്ന് കരുതി സംഘം സഞ്ജിത്തിന് നേരെ വെടിവച്ചു.

തുടര്‍ന്ന് വെടിയേറ്റ മൃഗത്തിനായുള്ള പരിശോധനയിലാണ് കൊല്ലപ്പെട്ടത് സഞ്ജിത്താണെന്ന് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് സഞ്ജിത്തിനെ ഉപേക്ഷിച്ച് കാളിസ്വാമിയും മുരുകേശനും കടന്നുകളഞ്ഞു. പിറ്റേന്ന് മുരുകേശന്‍ സഞ്ജിത്തിന്റെ വീട്ടുകാരെ വിളിച്ച് യുവാവിന് വെടിയേറ്റ വിവരം അറിയിച്ചു.

Read more

ഇവര്‍ കാട്ടില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. അഞ്ച് വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പീലൂര്‍ ഡാം പൊലീസ് കേസെടുത്ത് പ്രതികളായ മുരരേശനെയും കാളിസ്വാമിയെയും പിടികൂടി.