ക്രിക്കറ്റിലെ 'മാച്ച് ഫിക്സിംഗ്' പോലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികളും ബി.ജെ.പി 'ഫിക്സ്' ചെയ്യാൻ ശ്രമിക്കുകയാണ്: ശിവസേന

സർക്കാർ രൂപീകരണം ഇതുവരെയും സാധ്യമായിട്ടില്ലാത്ത മഹാരാഷ്ട്രയിൽ മുൻ സഖ്യകക്ഷി ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച് വീണ്ടും ശിവസേന. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണ് ബി.ജെ.പി എന്ന ആരോപണവുമായാണ് ശിവസേനയുടെ മുഖപത്രമായ സാംനയുടെ ഇന്നത്തെ എഡിറ്റോറിയൽ പുറത്തുവന്നത്.

സാംനയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ബി.ജെ.പി നേതാക്കളായ അമിത് ഷാ, സംസ്ഥാന മേധാവി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരുടെ പ്രസ്താവനകളെ വിമർശിക്കുന്നു. 119 എം‌എൽ‌എമാർ (14 സ്വതന്ത്രർ ഉൾപ്പെടെ) പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്നും ബിജെപിയുടെ പിന്തുണയില്ലാതെ മറ്റൊരു പാർട്ടിക്ക് സംസ്ഥാനത്തു ഭരണം അസാധ്യമാണെന്നും പറഞ്ഞ ബി.ജെ.പിയെ എഡിറ്റോറിയലിൽ നിശിധമായി വിമർശിക്കുന്നു. സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ ഗവണർക്ക് മുമ്പാകെ അവകാശവാദം ഉന്നയിക്കുന്നതിൽ നിന്നും ബി.ജെ.പി പിന്മാറാൻ കാരണം ഭൂരിപക്ഷം ഇല്ലാത്തതിനാൽ ആണെന്നും ശിവസേന ഓർമ്മിപ്പിച്ചു.

“സംസ്ഥാനം ഭരിക്കാൻ പോകുന്ന സർക്കാരിന് 145 എം.എൽ.എ മാരുടെ പിന്തുണ (288 അംഗ നിയമസഭയിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം) ഉണ്ടാകുമെന്ന് ഇന്നലെ (വ്യാഴാഴ്ച) അമിത് ഷാ പറഞ്ഞു. ഇത് ഭരണഘടനാപരമായി ശരിയാണ്. എന്നാൽ, ഇപ്പോൾ ബിജെപി അധികാരത്തിൽ വരുമെന്ന് പറയുന്നവർ ഇതിനകം തന്നെ ഗവർണറെ കണ്ടു, തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്ന് പ്രസ്താവിച്ചു, ”ലേഖനത്തിൽ പറയുന്നു.

“ബി.ജെ.പിക്ക്, മുമ്പ് ഇല്ലാത്ത ഭൂരിപക്ഷം രാഷ്ട്രപതിയുടെ ഭരണത്തിണ് ശേഷം ഇനി ഉയർന്നുവരുമോ?” ശിവസേന പ്രസിദ്ധീകരണം ചോദിച്ചു. സർക്കാർ രൂപീകരിക്കാനുള്ള ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ ക്ഷണം ഈ ആഴ്ച ആദ്യം ബിജെപി നിരസിച്ചിരുന്നു.

രാഷ്ട്രീയമായി അസ്ഥിരമായ സംസ്ഥാനത്തെ സാഹചര്യത്തെ ക്രിക്കറ്റ് കളിയുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി താരതമ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എഡിറ്റോറിയൽ വരുന്നത്. “ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ചിലപ്പോൾ മത്സരം തോൽക്കുകയാണെന്ന് നിങ്ങൾക്ക് തോന്നും, പക്ഷേ ഫലം നേരെ വിപരീതമായിരിക്കും,” നിതിൻ ഗഡ്കരി പറഞ്ഞു. സേന-കോൺഗ്രസ്-എൻ‌സി‌പി സഖ്യത്തിന് അധികാരം പങ്കിടൽ കരാർ ഉണ്ടാക്കാനും സർക്കാർ രൂപീകരിക്കാനും അധിക സമയം നൽകാൻ ഗവർണർ വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

ക്രിക്കറ്റിൽ ഇക്കാലത്ത് കായികം കുറവും കച്ചവടമാണ് കൂടുതലും എന്ന് ഗഡ്കരിക്ക് മറുപടിയായി എഡിറ്റോറിയൽ പറയുന്നു. ക്രിക്കറ്റിലെ മാച്ച് ഫിക്സിംഗ് (പന്തയം) പോലെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും ബി.ജെ.പി “ഫിക്സ്” ചെയ്യാൻ ശ്രമിക്കുകയാണെന്നും എഡിറ്റോറിയൽ വിമർശിച്ചു

“ക്രിക്കറ്റിൽ, കൃത്രിമത്വത്തിന്റെയും ഫിക്സിംഗിന്റെയും കാലമാണ് … അതിനൽ തന്നെ വിജയത്തെക്കുറിച്ച് ഉറപ്പു പറയാനാവില്ല. അതിനാൽ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ കളിയെ ക്രിക്കറ്റിന്റെ ആവേശകരമായ കളിയുമായി ഗഡ്കരി താരതമ്യം ചെയ്യുന്നതിൽ തെറ്റ് പറയാനാവില്ല,”ബി.ജെ.പി യുടെ കുതിരകച്ചവട ശ്രമങ്ങളെ ഉന്നംവച്ച് എഡിറ്റോറിയൽ വിമർശിച്ചു.