ബി.ജെ.പിയുടെ പിന്തുണയില്ല, ഉദ്ധവിനെ ഭയമില്ലെന്നും ഷിന്‍ഡെ; അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിലെ വിമത നീക്കത്തിന് ബിജെപിക്ക് പങ്കില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ. ഏഴ് സ്വതന്ത്രരുള്‍പ്പെടെ അമ്പതോളം എംഎല്‍എമാര്‍ തനിക്കൊപ്പമാണ്. അയോഗ്യരാക്കാനുള്ള നീക്കം നടക്കില്ല. എംഎല്‍എമാരെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഉദ്ധവിനെ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൂടുതല്‍ എം.എല്‍.എമാര്‍ ഇന്ന് ഗുവാഹത്തിയിലെ ക്യാമ്പിലേക്ക് എത്തിച്ചേരുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

ശിവസേന ജില്ലാ അധ്യക്ഷന്‍മാരുടെ അടിയന്തരയോഗം വിളിച്ച് ഉദ്ധവ് താക്കറെ. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് എം.എല്‍.എമാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ഉദ്ധവ് പക്ഷം ശ്രമിക്കുന്നുണ്ട്.അതേസമയം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന എംഎല്‍എമാര്‍ മാഹാരാഷ്ട്ര നിയമസഭയിലേക്ക് മടങ്ങി എത്തണമെന്ന് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമായിരിക്കുകയാണ്. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തിയിരുന്നു. നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു.

37 ശിവസേന എംഎല്‍എമാരുടെ ഒപ്പോടെയുള്ള കത്താണ് ഷിന്‍ഡെ ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരം.