രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാർ, പകരം ആളെ നിര്‍ദ്ദേശിച്ചു

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പവാറിന്റെ  സ്ഥാനാർത്ഥിത്വത്തിന് മഹാരാഷ്ട്ര കോൺഗ്രസ് പിന്തുണ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പകരം മുതിർന്ന കോൺ​ഗ്രസ് നേതാവും, ജി 23 അം​ഗവുമായ ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ച പവാര്‍ ഇക്കാര്യം ഇടത് നേതാക്കളെ അറിയിച്ചതായും പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കിയിരുന്നു.

ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിയാവണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും  രം​ഗത്ത് വന്നിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ബിജെപിയും നീക്കം സജീവമാക്കിയിട്ടുണ്ട്.

Read more

എൻഡിഎയിലെ സഖ്യകക്ഷികളുമായി ബിജെപി നേതാക്കളായ  രാജ് നാഥ് സിംഗും ജെ.പി.നഡ്ഡയും ചർച്ച തുടങ്ങിയതായാണ് സൂചന.ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 21നാണ് ഫലം പ്രഖ്യാപിക്കുക. ഡല്‍ഹിയിലാണ് വോട്ടെണ്ണല്‍ നടക്കുക.