കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച അപേക്ഷ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടി പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ബൂസ്റ്ററിനായി അനുമതി തേടിയത്.

യുകെയുടെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി ആസ്ട്രസെനക്ക വാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലും ഇതിനോടകം തന്നെ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങി. ബൂസ്റ്റര്‍ ഡോസുകള്‍ക്കായി അപേക്ഷകള്‍ വരുന്നുണ്ടെന്നും അദ്ദേഹം അപേക്ഷയില്‍ പറഞ്ഞു.

ഒമിക്രോണിനെ ചെറുക്കാന്‍ കോവിഷീല്‍ഡിന്റെ ബൂസ്റ്റര്‍ പരിഗണിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒമിക്രോണിനെ കുറിച്ച് ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് ഇറക്കും. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വേണ്ടി 200 ദശലക്ഷത്തിലധികം ഡോസുകള്‍ സംഭരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഒരു ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിക്കുകയാണെങ്കില്‍ മതിയായ സ്റ്റോക്ക് കൈയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ എന്ന നിരക്കില്‍ വകഭേദങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കേണ്ടിവരും.

അതേസമയം ഒമിക്രോണിന്റെ സാന്നിദ്ധ്യം കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. നിലവില്‍ 23 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, നൈജീരിയ, യു.കെ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോങ്ങ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, നോര്‍വേ, സ്പെയ്ന്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, കാനഡ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാപനം കൂടിയതോടെ പല രാജ്യങ്ങളും യാത്രാവിലക്ക് പ്രഖ്യാപിച്ചട്ടുണ്ട്.