'ആയിരക്കണക്കിന് പേരാണ് മഹാമാരിക്കാലത്ത് നീതി തേടി ജയിലില്‍ കിടക്കുന്നത്'; അര്‍ണബിന്‍റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കുന്നതിന് എതിരെ ബാര്‍ അസോസിയേഷന്‍

ആത്മഹത്യാപ്രേരണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബിന്‍റെ ജാമ്യാപേക്ഷ അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി. അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചോ എന്ന് വ്യക്തമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്ന്  അര്‍ണബ് ഇന്നലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്നു പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്‍റെയും ഇന്ദിര ബാനര്‍ജിയുടെ അവധിക്കാല ബെഞ്ച് ആണ് അര്‍ണബ് ഗോസാമിയുടെ ഹർജി പരിഗണിക്കുന്നത്. നവംബര്‍ നാല് മുതല്‍ പൊലീസ് കസ്റ്റഡിയിലാണ് അര്‍ണബുള്ളത്.

കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് പൗരന്മാര്‍ ജയിലില്‍ കിടക്കുമ്പോഴാണ് അര്‍ണബിന്‍റെ കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എനിക്ക് അര്‍ണബിനോട് വ്യക്തിപരമായ ദേഷ്യം ഒന്നുമില്ല. സുപ്രീംകോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്‍റെ അവകാശത്തില്‍ കൈ കടത്തുകയുമല്ല. മറ്റ് എല്ലാ പൗരന്മാരെയും പോലെ ഉന്നത കോടതിയില്‍നിന്ന് നീതി കിട്ടാനുള്ള അവകാശം അദ്ദേഹത്തിനുമുണ്ട്. അടിയന്തരമായി കേസ് പരിഗണിക്കുന്നു എന്നത് മാത്രമാണ് വിമര്‍ശിക്കപ്പെടേണ്ടത്.

ആയിരക്കണക്കിന് പേര് ഈ മഹാമാരിക്കാലത്ത് നീതിതേടി ജയിലില്‍ കിടപ്പുണ്ട്. അവരുടെ കേസുകള്‍ ആഴ്ചകള്‍ക്ക് ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ പരിഗണിക്കപ്പെടുമെന്നതിന് ഒരുറപ്പുമില്ല. എന്തുകൊണ്ടാണ് ഓരോ തവണയും അര്‍ണബ് കോടതിയെ സമീപിക്കുമ്പോള്‍ കേസുകള്‍ പെട്ടെന്ന് പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. കംപ്യൂട്ടറൈസ്ഡ് സംവിധാനത്തില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ഹര്‍ജികള്‍ ക്രമം വിട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ദവെ ചോദിച്ചു. അര്‍ണബിന്‍റെ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിന് ചീഫ് ജസ്റ്റിസിന്‍റെ പ്രത്യേക നിര്‍ദേശം വല്ലതുമുണ്ടോയെന്ന് ദവെ ചോദിക്കുന്നു.