രാജ്യത്താകെ ചർച്ചയായ പ്രണയകഥയാണ് പാകിസ്ഥാൻ വനിതയായ സീമ ഹൈദറുടേയും ഇന്ത്യൻ പൗരൻ സച്ചിൻ മീണയുടേതും. ഏറെ നിയമനടപടികൾക്കൊടുവിൽ ഇരുവരും ഇന്ത്യയിൽ ഒരുമിച്ച് താമസിക്കുകയാണ്. ഇപ്പോഴിതാ സച്ചിനെ പരിഹസിച്ച അയൽവാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സീമ ഹൈദർ.
അയല്‍വാസിയായ യുവതിക്കെതിരെയാണ് സച്ചിനെ പരിഹസിച്ച സംഭവത്തിൽ മാനനഷ്ടക്കേസ് നല്‍കാന്‍ സീമ ഒരുങ്ങുന്നത്. മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
നിറത്തിന്‍റെയും ശാരീരിക അവസ്ഥകളുടേയും പേരില്‍ ആളുകളെ പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്താണ് നാമുള്ളതെന്നും സീമ ഹൈദറുടെ അഭിഭാഷകന്‍ എ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് കാമുകനെ തേടി സീമാ ഹൈദർ ഇന്ത്യയിലെത്തിയത്.ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണ സീമയെ പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും 2019ലാണ്. ഓൺലൈൻ ഗെയിം പബ്ജിയിലൂടെയാണ് ഇവരുടെ കണ്ടുമുട്ടൽ. സച്ചിനൊപ്പം കഴിയാനായി കഴിഞ്ഞ മെയ് 13 ന് നേപ്പാള്‍ വഴി ബസിൽ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു സീമ.
Read more
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ വെളിപ്പെടുത്തിയിരുന്നു. സച്ചിൻ മീണയുമായി താൻ പ്രണയത്തിലാണെന്നും അവനോടൊപ്പം താമസിക്കാനാണ് നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയതെന്നും നേരത്തെ രാഷ്ട്രപതിക്ക് നല്‍കിയ ഹർജിയിൽ സീമാ ഹൈദർ വ്യക്തമാക്കിയിരുന്നു.