സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ സ്‌കൂളുകൾ തുറക്കും; മാർഗ നിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് സ്കൂളുകൾ സെപ്റ്റംബർ അവസാനത്തോടെ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്നാണ് നിർദേശം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്.

ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്‌കൂളുകൾ തുറക്കുന്നത്.

ഫെയ്സ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ കുറഞ്ഞത് ആറ് മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും.

ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂളുകൾ ഉൾപ്പെടെ അടച്ചിട്ടത്. മാർച്ചിൽ സ്‌കൂളുകൾ അടച്ചതിന് ശേഷം അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിച്ചത് ഓൺലൈനായിട്ടായിരുന്നു. രാജ്യം അൺലോക്ക് പ്രക്രിയയുടെ നാലാംഘട്ടത്തിലേക്ക് കടന്നതോടെ മെട്രോ സർവീസുകളടക്കം പ്രവർത്തിപ്പിക്കാൻ തീരുമാനമായി. ഇതിന് പിന്നാലെയാണ് സ്‌കൂളുകളും തുറക്കാൻ തീരുമാനമായത്.