സഭാനടപടികളില്‍ പങ്കെടുക്കാന്‍ അനുവദം നല്‍കിയില്ല; ഹര്‍ജി വിശദമായി പരിശോധിക്കാം; മഹുവയുടെ ഹര്‍ജിയില്‍ ലോക് സഭാ സെക്രട്ടറി ജനറലിന് നോട്ടീസ്

ലോക്‌സഭാ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയതില്‍ നിയമനടപടിയുമായി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മഹുവയുടെ ഹര്‍ജിയില്‍
ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രീം കോടതി നോട്ടീസയച്ചു. മഹുവയുടെ ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. എന്നാല്‍, സഭാനടപടികളില്‍ പങ്കെടുക്കാന്‍ മഹുവയ്ക്ക് കോടതി അനുവാദം നല്‍കിയില്ല. കേസ് വിശദമായ വാദം കേള്‍ക്കാനായി മാര്‍ച്ചിലേക്ക് മാറ്റി.

മഹുവയെ അയോഗ്യനാക്കിയ വിഷയത്തില്‍ ലോക്സഭാ സെക്രട്ടറി ജനറലിനോട് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ലോക്സഭാ സെക്രട്ടറി ജനറലിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ലോക്സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് അയക്കരുതെന്ന തുഷാര്‍ മേത്തയുടെ ആവശ്യം കോടതി തള്ളി.

മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്വിയാണ് മഹുവയ്ക്കുവേണ്ടി ഹാജരായത്. എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ തന്റെ ഭാഗം പറയാന്‍ സഭയില്‍ അനുമതി നിഷേധിച്ചെന്ന് മഹുവ മൊയ്ത്ര ഹര്‍ജിയില്‍ വ്യക്തമാക്കി. ലോഗിന്‍ വിവരങ്ങള്‍ പങ്കുവെച്ചു എന്നാരോപിച്ചാണ് തന്നെ പുറത്താക്കിയതെന്നും എന്നാല്‍, ഇത് പങ്കുവെക്കരുതെന്ന് നിലവിലെ ചട്ടങ്ങളില്‍ പറയുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.

ചോദ്യത്തിന് കോഴ എന്ന ആരോപണം തെളിയിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നും മഹുവ മൊയ്ത്ര ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മഹുവയുടെ കേസ് പരിഗണിച്ചത്.